പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ. 


മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് 12 വര്‍ഷം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കളത്തിങ്ങല്‍ തണ്ടുപാറയ്ക്കല്‍ അബ്ദുല്‍ഷുക്കൂറി(34)നെയാണ് ശിക്ഷിച്ചത്. പെരിന്തല്‍മണ്ണ സ്‌പെഷ്യല്‍ പോക്‌സോ അതിവേഗ കോടതി ജഡ്ജ് അനില്‍ കുമാറാണ് ശിക്ഷ വിധിച്ചത്.

പോക്‌സോ നിയമം 408 പ്രകാരം 10 വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവും അനുഭവിക്കണം. ഇതേവകുപ്പില്‍ 506 പ്രകാരം ഒരു വര്‍ഷം വെറും തടവിനും 10,000 രൂപ പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം തടവും 10,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ മുന്ന് മാസം കഠിന തടവിനുമാണ് വിധി. രണ്ടാം പ്രതി വണ്ടൂര്‍ കോട്ടക്കുന്ന് തൊടുപറമ്പന്‍ താജുദ്ദീ(35)നെ കോടതി പിരിയും വരെ തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സപ്ന പി പരമേശ്വരന്‍ ഹാജരായി. ഡി വൈ എസ് പിമാരായ സി യൂസഫ്, കെ എം ദേവസ്യ എന്നിവരാണ് അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.