മകളെ സ്ഥിരമായി ക്രൂരമായി മർദ്ദിക്കുന്നത് കണ്ടു സഹികെട്ട പിതാവ് മരുമകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കൂട്ടപ്പു സ്വദേശി ദാസാണ് മരുമകൻ മോജോയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവനന്തപുരം: സ്ഥിരമായി മകളെ ക്രൂരമായും മര്‍ദ്ദിക്കുന്നത് കണ്ട് സഹികെട്ട പിതാവ് മരുമകനെ വെട്ടി വീഴ്ത്തി. കൂട്ടപ്പു ചരിവ്വിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ വെട്ടി വീഴ്ത്തിയത്. മരുമകന്‍ പത്തുകാണി കടയാറവീട്ടില്‍ മോജോ (30)യെ ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകളെ ആക്രമിക്കുന്നത് സ്ഥിരമായി കാണാറുള്ള ദാസ് നിരവധി തവണ മോജോക്ക് താക്കീത് നല്‍കിയിരുന്നു. 

ഇതൊന്നും വകവയ്ക്കാതെയാണ് കഴിഞ്ഞ ദിവസം രാത്രി മദ്യലഹരിയില്‍ മകളെ വീണ്ടും ഇയാൾ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടത്. ഇതോടെ നിയന്ത്രണം വിട്ടാണ് ദാസ് മോജോയെ വെട്ടി വീഴ്ത്തിയത്. മകളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടി കൂടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പൊലീസ് എത്തി. ഇതിനിടെ കൂട്ടപ്പൂവില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ദാസിനെ വെള്ളറട പൊലീസ് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മോജോ നിരവധി കേസിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ദാസിനെതിരെയും ക്രിമിനൽ കേസുകളുണ്ട്.