തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ യുവതിയെ പിന്തുടർന്ന് ശല്യം ചെയ്‌ത കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച എറണാകുളം വാഴക്കുളം സ്വദേശി സിറാജിനെ പൊലീസ് വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി.

തൃശൂര്‍: യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തിയ കേസിൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാൾ എറണാകുളത്ത് നിന്നും പിടിയിലായി. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. വാട്‌സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയുമായി പ്രതി നടത്തിയ ചാറ്റുകള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്ത് മാനഹാനി വരുത്തുകയും ചെയ്തെന്നാണ് കേസ്. സംഭവത്തില്‍ 2022ല്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

കേസായപ്പോൾ ഒളിവിൽ പോയി

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടി ക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി .കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എസ്. സുജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍ സിവി, പോലീസ് ഓഫീസര്‍മാരായ അനീഷ്, ഷിബു, വാസു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.