തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു, 'പൊലീസ് മർദിച്ചു, മുഖത്തടിച്ചു'-ദൃക്സാക്ഷി
തൃപ്പൂണിത്തുറ സ്വദേശി മനോഹരൻ ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊച്ചി: തൃപ്പൂണിത്തുറയിൽ പൊലീസ് കസ്റ്റഡിയിലെടുത്തയാൾ കുഴഞ്ഞു വീണ് മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്പനം സ്വദേശി മനോഹരൻ ആണ് മരിച്ചത്.
പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ മനോഹരനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അലക്ഷ്യമായി ഇരുചക്രവാഹനം ഓടിച്ചു വരുന്നതിനിടെ കൈ കാണിച്ചിട്ടും മനോഹരൻ നിർത്താതെ പോയിരുന്നു. തുടർന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അതേസമയം പൊലീസിനെതിരെ നാട്ടുകാർ രംഗത്തെത്തി. വാഹനം പിന്തുടർന്ന് പിടിച്ച ശേഷം പൊലീസ് മനോഹരനെ മർദിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അതിനുശേഷമാണ് സ്റ്റേഷനിൽ എത്തിക്കുന്നത്. സ്റ്റേഷനിൽ വച്ചാണ് മനോഹരൻ കുഴഞ്ഞുവീണ് മരിക്കുന്നത്
വാഹന പരിശോധനയുമായി മനോഹരൻ സഹകരിച്ചു. എന്നാൽ മനോഹരനോട് പൊലീസ് തട്ടിക്കയറി. ഹെൽമറ്റ് ഊരിയ ഉടൻ പൊലീസ് മനോഹരന്‍റെ മുഖത്തടിച്ചുവെന്ന് ദൃക്സാക്ഷിയായ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മനോഹരൻ മദ്യപിച്ചിട്ടില്ലെന്നും രമ പറഞ്ഞു. പൊലീസ് നടപടി താൻ ചോദ്യം ചെയ്തിട്ടും മനോഹരനെ സ്റ്റേഷനിൽ കൊണ്ടുപോയെന്ന് രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
Read Also: നാട്ടില്‍ നിന്ന് എത്തിയ ദിവസം തന്നെ തൂങ്ങി മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു