അപേക്ഷകന്‍ ഹാജരാക്കിയ രേഖകള്‍ ഒത്ത് നോക്കിയപ്പോള്‍ ഭൂമിയുടെ തരം, നിലം എന്നത് തിരുത്തി പുരയിടം എന്നാക്കിയ വ്യാജരേഖകളാണതെന്ന് ബോധ്യപ്പെടുകയായിരുന്നു.

തൃശൂര്‍: ബാര്‍ ലൈസന്‍സിന് വേണ്ടി വ്യാജരേഖ ചമച്ച് പഞ്ചായത്തിനെ കബളിപ്പിച്ചതായി പരാതി. മണലൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ കാഞ്ഞാണി സ്വദേശി പെരുമാടന്‍ വീട്ടില്‍ ജോര്‍ജിനെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു. തന്‍റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ റസിഡന്‍സിക്ക് വേണ്ടിയാണ് ജോര്‍ജ് രേഖകള്‍ കൃത്രിമമായി തയ്യാറാക്കി നല്‍കിയത്.

തൃശൂര്‍ - വാടാനപ്പള്ളി പാതയില്‍ കാഞ്ഞാണിയിലാണ് സില്‍വര്‍ റസിഡന്‍സി. ഇതില്‍ ടെന്നീസ് കോര്‍ട്ട് കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. ഈ സ്ഥലം പഞ്ചായത്ത് രേഖയില്‍ ബാര്‍ എന്നാക്കി മാറ്റി നല്‍കുവാനാണ് ജോര്‍ജ് അപേക്ഷ നല്‍കിയത്. ഇതോടൊപ്പമുള്ള പ്ലാനില്‍ സര്‍വേ നമ്പരുകള്‍ ചേര്‍ത്തിരുന്നെങ്കിലും ആധാരമോ മറ്റ് കൈവശ രേഖകളോ ഹാജരാക്കിയിരുന്നില്ല. ഇവ ആവശ്യപ്പെട്ടപ്പോള്‍ ഭൂനികുതി അടച്ച രസീതാണ് നല്‍കിയത്. 

രണ്ട് ഘട്ടങ്ങളിലായി ഒരേ നമ്പരില്‍ ഹാജരാക്കിയ ഭൂ നികുതി രസീതുകളും കൈവശാവകാശ സര്‍ട്ടിഫിക്കറ്റുകളും പരിശോധിച്ചതില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വില്ലേജ് ഓഫീസറോട് വിശദീകരണം തേടി. അപേക്ഷകന്‍ ഹാജരാക്കിയ രേഖകള്‍ ഒത്ത് നോക്കിയപ്പോള്‍ ഭൂമിയുടെ തരം, നിലം എന്നത് തിരുത്തി പുരയിടം എന്നാക്കിയ വ്യാജരേഖകളാണതെന്ന് ബോധ്യപ്പെടുകയായിരുന്നു.

ജോര്‍ജ് സമര്‍പ്പിച്ച കെട്ടിട വിനിയോഗ മാറ്റ അപേക്ഷ തള്ളിയ മണലൂര്‍ പഞ്ചായത്ത് ഇവരുടെ കെട്ടിടത്തിന്‍റെ മുന്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അപേക്ഷിച്ചപ്പോഴും ഹാജരാക്കിയ രേഖകളിലും ഭൂമിയുടെ തരം പുരയിടമെന്നാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. 

വിഷയം ചര്‍ച്ച ചെയ്ത പഞ്ചായത്ത് ഭരണസമിതി, സര്‍ക്കാര്‍ രേഖകളില്‍ തിരുത്തല്‍ വരുത്തി പഞ്ചായത്തിനെ കബളിപ്പിച്ച ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പൊലീസിനോടാവശ്യപ്പെട്ടു. അന്തിക്കാട് എസ്‌ഐ സംഗീത് പുനത്തിലിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ്അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.