പ്രതിസന്ധികളെത്ര വന്നാലും തോൽക്കാൻ തയ്യാറല്ലെന്ന് തെളിയിക്കുകയാണ് ഇവർ.

കൽപ്പറ്റ:തലയ്ക്ക് മീതെ വെള്ളം വന്നാൽ, അതിന് മീതെ വള്ളമിറക്കണം എന്നത് തോൽക്കാൻ മനസില്ലാത്ത ആരോ മുമ്പ് പറഞ്ഞതാണ്. ഇന്ന് വയനാട്ടിലെ ഒരു കൂട്ടം കർഷകർക്ക് പറയാനുള്ളത് അതു തെന്നെയാണ്. പ്രതിസന്ധികളെത്ര വന്നാലും തോൽക്കാൻ തയ്യാറല്ലെന്ന് തെളിയിക്കുകയാണ് ഇവർ.

കാർഷിക ജില്ലയായ വയനാടിന്റെ കാലാവസ്ഥ നാൾക്കുനാൾ മാറി മറിക്കൊണ്ടിരുന്നു. കാലം തെറ്റി പെയ്യുന്ന മഴയും കടുത്ത ചൂടും പരമ്പരാഗത കൃഷികളെ നഷ്ടത്തിലാക്കി.ആകെ പ്രതിസന്ധിയിലായപ്പോഴാണ്, കർഷകരും മാറി ചിന്തിച്ച് തുടങ്ങിയത്. കാലാവസ്ഥക്ക് അനുയോജ്യമായ വിളകൾ ഇറക്കിയാണ്ഇ വിടെ അവർ അതിജീവനം നടത്തുന്നത്.

ഇപ്പോൾ കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് കർഷകർക്ക് മാതൃക കാണിക്കുകയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് എട്ട് ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതെ വന്നതോടെ മൂന്ന് മാസം മുമ്പ് അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തില്‍ വിതച്ച മണിച്ചോളവും ചാമയും വിളവെടുപ്പിന് പാകമായിരിക്കുകയാണ്. സമീകൃതാഹാരത്തിൽ ഉൾപ്പെടുന്ന ചെറുധാന്യങ്ങള്‍ക്ക് വെള്ളം കുറച്ച് മതിയെന്നതും ഉത്പാദന ചെലവ് താരതമ്യേന കുറവാണെന്നതും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. 

മണിച്ചോളം വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. ചെറുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീരത്തെ പോഷിപ്പിക്കുകയും പ്രമേഹം ഹൃദ്രോഗം ദഹനനാളത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയവക്ക് യോജിച്ച ഭക്ഷണവുമാണെന്നതുകൊണ്ട് കര്‍ഷകര്‍ തയ്യാറായാല്‍ കൂടുതല്‍ മേഖലകളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസര്‍ പാലക്കമൂല, ശാന്തി സുനില്‍ കൃഷി ഓഫീസര്‍ ജ്യോതി സി. ജോര്‍ജ്, കാര്‍ഷിക കര്‍മ്മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 

ഒരു വിളയല്ല, പലതരത്തിലുള്ള വിളകള്‍; ഇത് വേറിട്ട കൃഷിരീതി, കര്‍ഷകരെ വ്യത്യസ്തമായ കൃഷിപാഠം പഠിപ്പിക്കാന്‍ വിജയ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം