തിരുവനന്തപുരം വിതുരയിൽ പൊന്മുടി സന്ദർശിച്ചു മടങ്ങിയ സ്ത്രീകളും കുട്ടികളുമടങ്ങിയ വിനോദസഞ്ചാര സംഘം സഞ്ചരിച്ച ട്രാവലർ കാറിലെത്തിയ മുഖംമൂടി സംഘം അടിച്ചുതകർത്തു. പൊന്മുടിയിൽ വെച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിതുര: തിരുവനന്തപുരം വിതുരയിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിനോദസഞ്ചാര സംഘം സഞ്ചരിച്ച ട്രാവലർ കാറിലെത്തിയ മുഖംമൂടി സംഘം അടിച്ചുതകർത്തു. വിതുര-തൊളിക്കോട്-ആര്യനാട് റോഡിൽ വെച്ചാണ് സിനിമാ മോഡൽ ആക്രമണം ഉണ്ടായത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊന്മുടി സന്ദർശിച്ച ശേഷം മടങ്ങിയ വിനോദസഞ്ചാരികളുടെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ നാലംഗ മുഖംമൂടി സംഘം ട്രാവലർ തടഞ്ഞുനിർത്തി കമ്പിവടിയും ആയുധങ്ങളും ഉപയോഗിച്ച് ഗ്ലാസുകൾ അടിച്ചുതകർക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സമയം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുപ്പതോളം പേർ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ യാത്രക്കാർ പരിഭ്രാന്തരായി നിലവിളിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പൊന്മുടിയിൽ വെച്ച് പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ട്രാവലറുകളിലെ ആളുകൾ തമ്മിൽ വലിയ രീതിയിലുള്ള വാക്കുതർക്കം ഉണ്ടായിരുന്നു. ഈ തർക്കത്തിന്റെ തുടർച്ചയായാണ് വിതുരയിൽ വെച്ചുണ്ടായ ആസൂത്രിത ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിനോദസഞ്ചാരികളുടെ പരാതിയിൽ വിതുര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താനും അക്രമികളെ തിരിച്ചറിയാനുമുള്ള ശ്രമത്തിലാണ് പൊലീസ്.