ദേശീയപാതയുടെ നിർമ്മാണ കരാർ കമ്പനിയായ വിശ്യസമുദ്രയുടെ കീഴിൽ കോൺട്രാക്ട് പണിക്കു ഉപയോഗിച്ച് വന്നിരുന്ന കെ എൽ 04 എ ബി 2731എന്ന ടിപ്പർ ലോറി കരുവാറ്റ ഭാഗത്തു നിന്നും ജൂൺ 23ആണ് മോഷണം പോയത്
ഹരിപ്പാട് : ദേശീയപാത നിർമ്മാണത്തിന് എത്തിച്ച ടിപ്പർ ലോറി കരുവാറ്റയിൽ നിന്നും മോഷണം പോയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ ഉളിയിൽ ചാവശ്ശേരി നാരായണപ്പാറ വീട്ടിൽ നൗഷാദ്( 46) ആണ് ഹരിപ്പാട് പൊലീസ് പിടികൂടിയത്. ദേശീയപാതയുടെ നിർമ്മാണ കരാർ കമ്പനിയായ വിശ്യസമുദ്രയുടെ കീഴിൽ കോൺട്രാക്ട് പണിക്കു ഉപയോഗിച്ച് വന്നിരുന്ന കെ എൽ 04 എ ബി 2731എന്ന ടിപ്പർ ലോറി കരുവാറ്റ ഭാഗത്തു നിന്നും ജൂൺ 23ആണ് മോഷണം പോയത്.
ലോറിയുടെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് തമിഴ്നാട് പൊലീസിന് വിവരം കൈമാറുകയും വണ്ടിയും കൊണ്ടുപോയ ആളുകളെയും തമിഴ്നാട് പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. മലപ്പുറത്തുള്ള ഒരാൾ വണ്ടിക്കൂലിയും കുറച്ചു പണവും നൽകിയിട്ട് അയാളുടെ വണ്ടി ഹരിപ്പാട് ഭാഗത്തുണ്ട് എന്നും ഇത് എടുത്തുകൊണ്ടു വരാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വണ്ടി എടുത്തോണ്ട് വന്നതെന്നാണ് എന്നാണ് പിടിയിലായവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരം. തുടർന്നു പിടിക്കപ്പെട്ടവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇവർക്കു മുൻപ് മോഷണ കേസുകളുള്ള ഒരാളുമായി ബന്ധമുണ്ടെന്ന് മനസിലായി.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ണൂർ ജില്ലയിൽ ഉളിയിൽ എന്ന സ്ഥലത്തുള്ള നൗഷാദ് എന്ന ആളാണ് ഇയാളെന്ന് മനസ്സിലാക്കാൻ സാധിച്ചു. പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ചേളാരി, ഫറൂഖ് എന്നീ സ്ഥലങ്ങളിലെ ലോഡ്ജുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പ്രതിയെ മലപ്പുറം ചേളാരി പരപ്പനങ്ങാടി ഭാഗത്തുള്ള ഒരു ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്. പൊലീസ് ട്രെയിൻ മാർഗം ഇയാളെ ആലപ്പുഴയിൽ എത്തിച്ചു. ഹരിപ്പാട് പൊലീസ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി, എസ്ഐ മാരായ ഷൈജ, ആദർശ്, രാജേഷ് ചന്ദ്ര, എ എസ് ഐ ബിജു രാജ്, സിപിഓ മാരായ അക്ഷയ്, നിഷാദ്, സജാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.


