സംസ്ഥാനത്തിനകത്തും പുറത്തുമായി 150-ലധികം മോഷണക്കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വയനാട് പൊലീസ് അറസ്റ്റ് ചെയ്തു. കൽപറ്റയിലെ ഒരു വീട്ടിൽ നടന്ന മോഷണക്കേസിന്റെ അന്വേഷണമാണ് അടുത്തിടെ നടന്ന 19 മോഷണങ്ങൾക്ക് തുമ്പുണ്ടാക്കിയതും പ്രതികളെ കുടുക്കിയതും.
കല്‍പ്പറ്റ: സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണക്കേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണക്കേസുകളില്‍ പ്രതിയായ കണ്ണുര്‍ ആലക്കോട് കൊല്ലപറമ്പില്‍ വീട്ടില്‍ കെ.യു. മുഹമ്മദ്(46), അന്‍പത് കേസുകളില്‍ പ്രതിയായ പുല്‍പ്പള്ളി പാടിച്ചിറ കട്ടിത്താനത്ത് വീട്ടില്‍ കെ.ടി. ജോസ് എന്ന കമ്പളക്കാട് ജോസ്(72) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നോവ കാറിൽ യാത്ര ചെയ്യവെ മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലില്‍ നിന്നും ജോസിനെ മാനന്തവാടി ബോയ്സ് ടൗണില്‍ നിന്നുമാണ് പിന്തുടര്‍ന്ന് പിടികൂടിയത്. അടുത്തിടെ വയനാട്ടിലെ മുട്ടില്‍, മടക്കിമല, പുല്‍പ്പള്ളി, മേപ്പാടി, മീനങ്ങാടി എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ ചേരമ്പാടി, പാടന്തറ എന്നിവിടങ്ങളിലും നടന്ന 19 മോഷണക്കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ ഇക്കാര്യം പോലീസിനോട് വ്യക്തമാക്കുകയായിരുന്നു.
ഏപ്രില്‍ 23, 24 തീയതികള്‍ക്കിടയില്‍ കല്‍പ്പറ്റ ഗ്രാമത്തുവയലിലെ ഒരു വീട്ടില്‍ നിന്ന് ഒമ്പത് പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ഇരുവരെയും കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്യുന്നതോടെയാണ് മോഷണ പരമ്പരകള്‍ വെളിച്ചത്തായത്. വീട്ടുകാരില്ലാത്ത സമയം അടച്ചിട്ട വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കയറി അലമാരയുടെ ലോക്ക് തുറന്ന് അതില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിക്കുകയും, ഫിംഗര്‍ പ്രിന്റ്, സയിന്റിഫിക് എക്സ്പേര്‍ട്ടുകള്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സംഭവസ്ഥലം പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും, സ്വര്‍ണ വ്യാപാര കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും സമാന കുറ്റവാളികളെ നിരീക്ഷിച്ചും പോലീസ് പരിശോധന ശക്തമാക്കി.
ഫലമില്ലെന്ന് കണ്ട് വിവിധ സംഘങ്ങളായി തിരിഞ്ഞ് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് മോഷ്ടാക്കള്‍ വലയിലാകുന്നത്. ഗ്രാമത്തുവയലിലെ വീട്ടിലെ മോഷണ ശേഷം മറ്റു രണ്ട് വീടുകളില്‍ കൂടി കയറി ഇവിടെ ഉണ്ടായിരുന്ന ആഭരണങ്ങളും പണവും മുഹമ്മദ് കവര്‍ന്നിട്ടുണ്ട്. ആളില്ലാത്ത വീടുകളെ കുറിച്ച് മുഹമ്മദിന് വിവരങ്ങള്‍ നല്‍കിയിരുന്നത് ജോസാണ്. മുഹമ്മദ് സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തില്‍ നിന്ന് പണവും ആഭരണങ്ങളും, ആയുധങ്ങളും കണ്ടെടുത്തു.
പ്രതികളെ മാനന്തവാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ടി.പി ദിനേശ്, സബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്‍ എന്നിവര്‍ക്കായിരുന്നു അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ എന്‍. ഹരീഷ് കുമാര്‍, അസി സബ് ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സി.കെ. നൗഫല്‍, കെ.കെ. വിപിന്‍, ഷാലു ഫ്രാന്‍സിസ്, എം.എ. അനസ്, എ. അനീസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദ് സക്കറിയ, എ.ഡി ഡിജേഷ്, അഷ്‌റഫ്, രജീഷ്, അജിത്, ശ്രീജേഷ്, ജെറിന്‍, അനീഷ് എന്നിവരും ഉണ്ടായിരുന്നു.


