അന്ന് ദത്തെടുത്ത ഊരിൽ മന്ത്രി എം ബി രാജേഷ് എത്തി; അത്രമേൽ സ്നേഹം പങ്കിട്ട് 'ആദ്യ നൃത്തവും' ചെയ്ത് മടക്കം
എംപി ആയിരിക്കേ ദത്തെടുത്ത പ്രദേശമാണ് ഇടവാണി ഊര്. അതിനെ തുടർന്നായിരുന്നു ഊരിലേക്ക് ആദ്യമായി റോഡ്, വൈദ്യുതി, വെള്ളം എന്നിവ എത്തിച്ചത്
ഇടവാണി: അട്ടപ്പാടിയിലെ ഇടവാണി ഊരിലെ നിവാസികളുടെ പ്രധാന ആവശ്യമായ എല്ലാവർക്കും വീട് എന്നത് ലൈഫ് പദ്ധതിയിലൂടെ നടപ്പാക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന്‍റെ ഉറപ്പ്. അട്ടപ്പാടിയിലെ ഇടവാണി ഊര് സന്ദർശിച്ച അദ്ദേഹം പൂരി നിവാസികൾ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഊരിലെ കുട്ടികൾക്ക് പഠിക്കാനും തൊഴിൽ പരിശീലനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തും. വനാവകാശ ആനുകൂല്യങ്ങൾ ലമാക്കാൻ നിയമാനുസൃതമായ എല്ലാ കാര്യങ്ങളും ചെയ്യും. അട്ടപ്പാടിക്ക് വേണ്ടി ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തിരിക്കുന്നത് ഇടതുപക്ഷ സർക്കാരുകളാണ്. അട്ടപ്പാടിയിലെ മൂല ഗംഗ ഊരിലേക്ക് ആദ്യമായി വൈദ്യുതി എത്തിച്ചത്, ശിശുമരണം സംഭവിച്ചപ്പോൾ പ്രത്യേക പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിൽ അട്ടപ്പാടിക്ക് വേണ്ടി മാത്രം 200 തൊഴിൽ ദിനങ്ങൾ ആക്കിയത് തുടങ്ങി എപ്പോഴും പ്രധാന പരിഗണനയാണ് അട്ടപ്പാടിക്ക് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ചെറുപ്പക്കാരെ മദ്യ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ അവരെ കായിക കലാ പ്രവർത്തനങ്ങൾ തുടങ്ങി പ്രവർത്തനങ്ങളിലേക്ക് നയിക്കണം. ലഹരിയിൽ നിന്ന് വിമുക്തമായാൽ മാത്രമേ അട്ടപ്പാടിയിൽ പുരോഗതിയും വെളിച്ചവും ഉണ്ടാവൂ എന്നും അദ്ദേഹം പറഞ്ഞു. എംപി ആയിരിക്കേ ദത്തെടുത്ത പ്രദേശമാണ് ഇടവാണി ഊര്. അതിനെ തുടർന്നായിരുന്നു ഊരിലേക്ക് ആദ്യമായി റോഡ്, വൈദ്യുതി, വെള്ളം എന്നിവ എത്തിച്ചത്. ഊര് വാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ആയതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ മന്ത്രി ഊര് നിവാസികൾ നൽകിയ നിവേദനം സ്വീകരിച്ചു ആവശ്യങ്ങൾ പരിഗണിക്കും എന്ന ഉറപ്പും നൽകി.
ഊരിലെ മുതിർന്ന അംഗങ്ങളായ മാരി , മതി അഗളി പഞ്ചായത്ത് പ്രസിഡണ്ട് അംബിക ലക്ഷ്മണൻ എന്നിവർ അവതരിപ്പിച്ച ആദിവാസി നൃത്തത്തിലും മന്ത്രി പങ്കാളിയായി. നൃത്തം ആസ്വദിച്ച മന്ത്രി താൻ ആദ്യമായാണ് ജീവിതത്തിൽ നൃത്തം ചെയ്യുന്നതെന്നും പറഞ്ഞു. ഊര് വാസികൾ ഒരുക്കിയ ഭക്ഷണവും കഴിച്ചാണ് മന്ത്രി തിരിച്ചത്. കാളി മൂപ്പൻ മാണിക്യൻ മാസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മരുതി മുരുകൻ, വൈസ് പ്രസിഡൻറ് കെ കെ മാത്യു, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി അനിൽകുമാർ ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാമമൂർത്തി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സിപി ബാബു, സി എ സലോമി എന്നിവർ പങ്കെടുത്ത സംസാരിച്ചു.