പുല്‍പ്പള്ളിയില്‍ എംഡിഎംഎയും മാനന്തവാടിയില്‍ കഞ്ചാവും പിടികൂടി; 64 കാരൻ ഉൾപ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
സ്ഥിരമായി മാനനന്തവാടി നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് 64 കാരനായ വര്‍ഗീസ് എന്ന് പൊലീസ് പറഞ്ഞു
കല്‍പ്പറ്റ (വയനാട്): വയനാട്ടില്‍ രണ്ട് സംഭവങ്ങളിലായി എംഡിഎംഎയും കഞ്ചാവും പിടികൂടി. രണ്ട് യുവാക്കളും വൃദ്ധനുമടക്കം മൂന്നുപേര്‍ പിടിയിലായി. പുല്‍പ്പള്ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടികൂടിയത്.
0.960 ഗ്രാം അതിമാരക മയക്കുമരുന്നായ എംഡിഎംഎ പിടിച്ചെടുത്ത കേസില്‍ കോഴിക്കോട് പെരുവണ്ണാമൂഴി വാളേരിക്കണ്ടി ഹൗസില്‍ അശ്വന്ത് (23), കണ്ണൂര്‍ പയ്യാവൂര്‍ നെടുമറ്റത്തില്‍ ഹൗസില്‍ ജെറിന്‍ (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് നിയമ പ്രകാരം കേസ് ജിസ്റ്റര്‍ ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബെന്നി, ഗ്ലാവിന്‍ എഡ്വേര്‍ഡ്, രവിന്ദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജയകൃഷ്ണന്‍ തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.
മാനന്തവാടി പൊലീസ് സബ് ഇന്‍സ്പെക്ടര്‍ രാംജിത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് 250 ഗ്രാം കഞ്ചാവുമായി 64-കാരനായ മാനന്തവാടി നിരപ്പുകണ്ടത്തില്‍ വീട്ടില്‍ വര്‍ഗീസ് എന്നയാളെ പിടികൂടിയത്. ഇയാള്‍ കഞ്ചാവ് ചില്ലറയായി വില്‍പ്പന നടത്തുന്ന സംഘത്തിലുള്‍പ്പെട്ടതാണ്.
സ്ഥിരമായി മാനനന്തവാടി നഗരം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെയും എക്‌സൈസിന്റേയും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ് വര്‍ഗീസ്. എസ്ഐ നൗഷാദ്, സിപിഒമാരായ അജികുമാര്‍, ഗോപി തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.