അയൽവാസിയായ കൂടാരം വീട്ടിൽ മണികണ്ഠന്റെ (48) വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി, തന്റെ മെമ്മറി കാർഡ് എടുത്തോ എന്ന് ചോദിച്ച് തർക്കമുണ്ടാക്കി. താൻ എടുത്തിട്ടില്ലെന്ന് മണികണ്ഠൻ മറുപടി നൽകിയിട്ടും പ്രതി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
തൃശൂർ : അയൽവാസിയെ വീടുകയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി തേലപ്പിള്ളി കൂടാരം വീട്ടിൽ സുധീഷ് (45) ആണ് അറസ്റ്റിലായത്.
സെപ്റ്റംബർ 6-ന് ഉച്ചയ്ക്ക് 1.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കൂടാരം വീട്ടിൽ മണികണ്ഠന്റെ (48) വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറിയ പ്രതി, തന്റെ മെമ്മറി കാർഡ് എടുത്തോ എന്ന് ചോദിച്ച് തർക്കമുണ്ടാക്കി. താൻ എടുത്തിട്ടില്ലെന്ന് മണികണ്ഠൻ മറുപടി നൽകിയിട്ടും പ്രതി ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. വീടിന്റെ ചുമരിൽ ചാരി വെച്ചിരുന്ന ഇരുമ്പ് പൈപ്പ് ഉപയോഗിച്ചാണ് പ്രതി അയൽവാസിയുടെ തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
സ്ത്രീധനപീഡനത്തെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്ത കേസിലും, രണ്ട് അടിപിടിക്കേസിലും, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത രണ്ട് കേസിലും അടക്കം അഞ്ച് ക്രിമിനൽക്കേസുകളിൽ സുധീഷ് പ്രതിയാണെന്ന് ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു.
ഇരിങ്ങാലക്കുട എസ് എച്ച് ഒ പ്രദീപ് കെ ഒ, എസ് ഐ എബിൻ, എസ് ഐ സൗമ്യ, ജി എസ് സി പി ഒ മാരായ ഗിരീഷ്, വിജോഷ്, ജിജിൽ, ഉമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


