വടകരയിലെ ഈശ്വരന്‍കണ്ടി അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി അബ്ദുല്‍ ലത്തീഫ്, കണ്ണൂര്‍ സ്വദേശി പവിത്രന്‍ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ഫോണുകള്‍ മാഹിയിലെ ഒരു കടയില്‍ നിന്നും പോലീസ് കണ്ടെടുത്തു.

കോഴിക്കോട്: ആളില്ലാത്ത സമയത്ത് അപ്പാര്‍ട്ട്‌മെന്റില്‍ കയറി 1.3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിൽ മോഷ്‌ടാക്കളെന്ന് തിരിച്ചറിഞ്ഞ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വടകര റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഈശ്വരന്‍കണ്ടി അപ്പാര്‍ട്ട്‌മെന്റിൽ കഴിഞ്ഞ ദിവസം രാവിലെയാണ് കവര്‍ച്ച നടന്നത്. സുരേഷ് എന്നയാള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കരിങ്കലത്താണി താഴേക്കോട് അബ്ദുല്‍ ലത്തീഫ്(58), കണ്ണൂര്‍ എടക്കാട് പൂച്ചാലിയില്‍ പവിത്രന്‍(67) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ 12ാം തിയ്യതിയാണ് രാവിലെ 6.45ഓടെ മോഷണം നടന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ് പുതിയ ബസ്സ്റ്റാന്റ് പരിസരത്തും നിന്നും ഇരുവരെയും പിടികൂടുകയായിരുന്നു. മോഷ്ടിച്ച രണ്ട് ഫോണുകളും മാഹി പാലത്തിന് സമീപത്തെ മൊബൈല്‍ ഷോപ്പില്‍ നിന്നും കണ്ടെത്തി. ഇരുവരുടെയും പേരില്‍ നിരവധി മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.