ഉച്ച ഭക്ഷണത്തിന് ചോറിനൊപ്പം രണ്ട് കറികൾ നൽകണമെന്ന് വ്യക്തമാക്കിയ പൊതു വിദ്യാഭ്യാസ വകുപ്പ് രസവും അച്ചാറും മെനുവിന് പുറത്താണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണ മെനുവിൽ നിന്ന് രസവും അച്ചാറും പുറത്ത്. നിർദ്ദേശം വ്യക്തമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികൾക്ക് ചോറിനൊപ്പം രണ്ട് കറികൾ നൽകണം. പച്ചക്കറിയും പയർ വർഗങ്ങളും ഉൾപ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം തയ്യാറാക്കുമ്പോൾ പ്രാദേശികമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും കൂടി ഉൾപ്പെടുത്താം. കറികളിൽ വൈവിധ്യം ഉറപ്പാക്കണം. ചെറുപയർ, വൻപയർ, കടല, ഗ്രീൻ പീസ്, മുതിര എന്നിവ കറികളിൽ ഉൾപ്പെടുത്തുന്ന വിധം മെനു തയ്യാറാക്കണം.

Add Asianetnews as a Preferred SourcegooglePreferred

ഇതിനായുള്ള സാംപിൾ മെനുവും ഉത്തരവിനൊപ്പം നൽകിയിട്ടുണ്ട്

തിങ്കൾ: ചോറ്, അവിയൽ, പരിപ്പുകറി
ചൊവ്വ: ചോറ്, തോരൻ, എരിശ്ശേര
ബുധൻ: ചോറ്, തോരൻ (ഇലക്കറി), സാമ്പാർ
വ്യാഴം: ചോറ്, തോരൻ, സോയാ കറി/കടലക്കറി/ പുളിശ്ശേരി
വെള്ളി: ചോറ്, തോരൻ, ചീര പരിപ്പുകറി

വിഭവങ്ങൾ തയ്യാറാക്കുന്നതിന് ക്യാരറ്റ്, ബീറ്റ്റൂട്ട്, പർപ്പിൾ ക്യാബേജ്, ക്യാബേജ്, കായ, വാഴക്കൂമ്പ്, ചീര വർഗ്ഗം, പടവലം, മത്തൻ വിഭവങ്ങൾ, പപ്പായ, കത്തിരിക്ക, തക്കാളി, റാഡിഷ് അടക്കമുള്ള പച്ചക്കറികളും ഉപയോഗിക്കാമെന്നാണ് ഉത്തരവ് വിശദമാക്കുന്നത്. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താൽപര്യം കണക്കിലെടുത്തും മത്സ്യം/ മാംസം എന്നിവ മെനുവിൽ ഉൾപ്പെടുത്താം. എന്നാൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് വേണം ഇവ പാചകം ചെയ്ത് നൽകാൻ എന്നും ഉത്തരവ് വിശദമാക്കുന്നു. മെറ്റീരിയൽ കോസ്റ്റ് പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ പുതുക്കി നിശ്ചയിച്ചതായും ഉത്തരവ് വിശദമാക്കുന്നു. യഥാക്രമം 6 രൂപ, 8.17 രൂപ എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഒരാളേയും 500ൽ കൂടുതൽ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യാൻ 2 തൊഴിലാളികളേയും നിയമിക്കാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം