പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് ഈ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയതെന്ന് പറഞ്ഞ മന്ത്രി ഇവർക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു
ആലപ്പുഴ: ചെങ്ങന്നൂരിൽ യുവതി മരിച്ചെന്ന് പറഞ്ഞ നവജാത ശിശുവിന് ജീവൻ ഉണ്ടെന്ന് കണ്ടെത്തി രക്ഷക്കായി പാഞ്ഞോടിയ പൊലീസിനെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാനടക്കമുള്ളവർ രംഗത്ത്. ജീവന്‍റെ തുടിപ്പുമായുള്ള പൊലീസിന്‍റെ ഓട്ടം വെറുതെയായില്ലെന്ന് വ്യക്തമാക്കിയ മന്ത്രി മരിച്ചെന്നു കരുതിയ നവജാതശിശു രക്ഷപ്പെട്ടു എന്ന വിവരവും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് ഈ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയതെന്ന് പറഞ്ഞ മന്ത്രി ഇവർക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും കുറിച്ചു.
സജി ചെറിയാന്‍റെ കുറിപ്പ്
ജീവന്റെ തുടിപ്പുമായുള്ള ഈ ഓട്ടം വെറുതെയായില്ല. മരിച്ചെന്നു കരുതിയ നവജാതശിശു രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8 മണിയോടെയാണ് ചെങ്ങന്നൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ രക്തസ്രാവത്തെ തുടര്‍ന്ന് മുളക്കുഴ സ്വദേശിനിയായ യുവതി എത്തിയത്. പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായും കുഴിച്ചിട്ടതായും യുവതി ഡോക്ടറെ അറിയിച്ചു. എന്നാല്‍ കുഞ്ഞ് ബക്കറ്റില്‍ ഉണ്ടെന്ന് കൂടെയുണ്ടായിരുന്ന മൂത്ത മകന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. വിവരമറിഞ്ഞ ഉടന്‍ പൊലീസ് ആശുപത്രിയിലെത്തി. കുട്ടിയെ ശുചിമുറിയിലെ ബക്കറ്റില്‍ സൂക്ഷിച്ചതായി അറിയിച്ചതോടെ യുവതി താമസിച്ചിരുന്ന വാടക വീട്ടിലേക്ക് പൊലീസ് സംഘം പോകുകയായിരുന്നു. ബക്കറ്റിനുള്ളില്‍ തുണിയില്‍ പൊതിഞ്ഞ ആണ്‍കുഞ്ഞിനെ കണ്ട എസ് ഐ എം സി അഭിലാഷ് ബക്കറ്റും കുഞ്ഞുമായി ഓടി പൊലീസ് വാഹനത്തില്‍ ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കുഞ്ഞിന് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലെ ശിശുവിഭാഗത്തിലേക്ക് മാറ്റി. 1.3 കിലോ ഭാരമുള്ള കുഞ്ഞിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ഒമ്പത് മാസം തികയാതെ 28-ാം ആഴ്ചയിൽ പ്രസവിച്ചതിനാൽ കുഞ്ഞ് ഇപ്പോൾ നിരീക്ഷണത്തിലാണ്. പൊലീസിന്റെയും ആശുപത്രി അധികൃതരുടെയും അതിവേഗ ഇടപെടലാണ് ഈ കുഞ്ഞുജീവന്‍ രക്ഷപ്പെടുത്തിയത്. അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

