ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 60 വയസ്സുകാരന്‍ അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. 

പെൺകുട്ടിയും കുടുംബവും വാടകയ്ക്ക് ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. ആറു മാസമായി പല തവണയായി ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. മാതാപിതാക്കൾ ജോലിക്ക് പോയ സമയം ഹാഷിർ ഫ്‌ളാറ്റിലെത്തുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. 

പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തിലെ പരിക്ക് കണ്ടെത്തിയത്. ഡോക്ടര്‍ മംഗലപുരം പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് ഹാഷിറിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തൃശൂര്‍ കടങ്ങോട് തെക്കുമുറി മാനംപുള്ളി വീട്ടില്‍ ശ്രീജിത്തിനെയാണ് എരുമപ്പെട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ റിജിന്‍ കെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 14 വയസുകാരിയെയാണ് ശ്രീജിത്ത് പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയും കുടുംബവും കടങ്ങോട് പ്രദേശത്ത് താമസിച്ചു വരികയായിരുന്നു. പ്രണയം നടിച്ച് കുട്ടിയെ വശത്താക്കിയ ഇയാള്‍ വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചത്. ഇരയായ കുട്ടി വീട്ടുകാരോടൊപ്പം ഇപ്പോള്‍ എറണാകുളം ജില്ലയിലാണ് താമസിക്കുന്നത്. പഠിക്കുന്ന സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങിനിടയില്‍ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. 

തുടര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതിയെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്.ഐ. കെ.അനുദാസ്, പൊലീസ് ഓഫീസര്‍മാരായ കെ. സഗുണ്‍, സജീവന്‍, മുഹമ്മദ് സ്വാലിഹ്, ജയ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.