വിവാഹമോചിതയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാവുമാണ് അധ്യാപിക. പ്രദേശത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യര്‍ത്ഥിയെയാണ് അധ്യാപികയ്‌ക്കൊപ്പം കാണാതായത്. ദീര്‍ഘകാലമായി അധ്യാപികയുമായി വിദ്യാര്‍ത്ഥി ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയക്ക് പന്തികേട് തോന്നി. 

ആലപ്പുഴ: ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ത്തലയില്‍ നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും പൊലീസ് ചെന്നൈയില്‍ നിന്ന് കണ്ടെത്തി. ചെന്നൈയിലെ ഒരു ലോഡ്ജില്‍ നിന്ന് ഇന്നലെ രാത്രി പത്തോടെയാണ് ഇരുവരെയും പൊലീസ് കണ്ടെത്തിയത്. ഇവരുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നെങ്കിലും വിദ്യാര്‍ത്ഥി ഫെയ്‌സ് ബുക്ക് ഉപയോഗിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്‍റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയാണ് പൊലീസ് ഇരുവരെയും കണ്ടെത്തിയത്.

വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും കാണാതായെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് ഒരു സംഘം കന്യാകുമാരിയിലും മധുരയിലും മറ്റൊരു സംഘം ചെന്നൈയിലുമായാണ് അന്വേഷണം നടത്തിയത്. ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫായത് അന്വേഷണത്തെ ബാധിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥി ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കയച്ച സന്ദേശം കണ്ടെത്തിയ പൊലീസ് ഇതുവഴി നടത്തിയ അന്വേഷണമാണ് ഇരുവരെയും കണ്ടെത്തുന്നതിലേക്ക് നയിച്ചത്. ചേര്‍ത്തലയില്‍ നിന്ന് 40 കാരിയായ അധ്യാപികയെയും 15 കാരനായ പത്താം ക്ലാസുകാരനെയും കഴിഞ്ഞ ഞായറാഴ്ച മുതലാണ് കാണാതായത്.

വിവാഹമോചിതയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാവുമാണ് അധ്യാപിക. പ്രദേശത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏറ്റവും സമര്‍ത്ഥനായ വിദ്യര്‍ത്ഥിയെയാണ് അധ്യാപികയ്‌ക്കൊപ്പം കാണാതായത്. ദീര്‍ഘകാലമായി അധ്യാപികയുമായി വിദ്യാര്‍ത്ഥി ഫോണില്‍ സംസാരിക്കുന്നത് പതിവായിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥിയുടെ അമ്മയക്ക് പന്തികേട് തോന്നി. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച അമ്മ അധ്യാപികയോട് ഇക്കാര്യം ചോദിച്ചു. തുടര്‍ന്ന് ഞായറാഴ്ച താന്‍ വീട്ടിലേക്ക് നേരിട്ടു വരാമെന്നും ഇതേകുറിച്ച് സംസാരിക്കാമെന്നും അധ്യാപിക അറിയിച്ചു. തൊട്ടടുത്ത ദിവസം അധ്യാപിക വീട്ടിലെത്തുകയും ചെയ്തു.

തുടര്‍ന്ന് അധ്യാപികയെ അവരുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കാന്‍ വിദ്യാര്‍ത്ഥിയും ഒപ്പം ചെന്നു. വീട്ടില്‍ ഉപയോഗിച്ചിരുന്ന വേഷത്തിലാണ് വിദ്യാത്ഥി പോയത്. എന്നാല്‍ പിന്നീട് വിദ്യാര്‍ത്ഥി മടങ്ങിയെത്തിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. അന്വേഷണത്തിനിടെ, ഞായറാഴ്ച ഉച്ചയോടെ ഇരുവരെയും ചേര്‍ത്തല റെയില്‍വെ സ്റ്റേഷനില്‍ കണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ഇതോടെ ഇരുവരും കൊച്ചുവേളിയിലേക്കുള്ള ട്രെയിനില്‍ കയറിയിരിക്കാമെന്ന സംശയം ബലപ്പെട്ടു. പിന്നാലെ പൊലീസ് സംഘം തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇതിനിടെ വര്‍ക്കലയില്‍ ഇവരുടെ ഫോണ്‍ ലൊക്കേഷന്‍ ലഭിച്ചിരുന്നു.

എന്നാല്‍ വര്‍ക്കലയിലോ കൊച്ചുവേളിയിലോ തിരുവനന്തപുരം നഗരത്തിലോ ഇരുവരെയും കണ്ടത്താനായില്ല. കന്യാകുമാരിയില്‍ എത്തിയതായി സൂചനകള്‍ ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും അവിടെയും കണ്ടെത്താനായില്ല. ഇതോടെ മധുരയിലേക്കും ചെന്നൈയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് വിദ്യാര്‍ത്ഥി ഫേസ്ബുക്ക് ഉപയോഗിച്ചത്. ഇതാണ് ഇരുവരെയും കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത്.