ഫോർട്ട്കൊച്ചിയിൽ കടലിൽ അകപ്പെട്ട ഒരു ഉടുമ്പ് നാല് ദിവസമായി ചീനവലയുടെ മരക്കുറ്റിയിൽ അഭയം തേടിയിരിക്കുന്നു. താഴെയിറങ്ങാനാവാതെ, ഭക്ഷണമില്ലാതെ അവശനിലയിലായ ഉടുമ്പിനെ രക്ഷിക്കാൻ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഫോർട്ട്കൊച്ചി: കഴിഞ്ഞ നാല് ദിവസമായി കടലിന് നടുവിലെ മരക്കുറ്റിയിൽ അഭയം തേടി ഉടുമ്പ്. താഴേക്കിറങ്ങിയാൽ വീണ്ടും കടലിൽ വീഴുമെന്നതിനാൽ രക്ഷപ്പെടാനാകാതെ ചീനവല കുറ്റിയിൽ കഴിയുന്ന ഉടുമ്പ് ഫോർട്ട്കൊച്ചിയിലെ നൊമ്പരക്കാഴ്ചയായി മാറുകയാണ്. ബാസ്റ്റിൻ ബംഗ്ലാവിന് പിൻഭാഗത്ത് പണിത് കൊണ്ടിരിക്കുന്ന ചീനവലയുടെ മരക്കുറ്റിക്ക് മുകളിലാണ് ഉടുമ്പ് ഇരിക്കുന്നത്. നാല് അടിയോളം നീളമുള്ള ഉടുമ്പ് എവിടെ നിന്നോ കടലിലേക്ക് ഒഴുകിയെത്തിയതാണെന്നാണ് കരുതുന്നത്. ജീവൻ രക്ഷിക്കാനായി മരക്കുറ്റിയിൽ കയറിപ്പറ്റുകയായിരുന്നു. താഴേക്ക് ഇറങ്ങിയാൽ വീണ്ടും കടലിൽ വീഴും എന്നതിനാൽ അവിടെ തന്നെ തുടരുകയാണ്. കടപ്പുറത്തെത്തുന്നവർ സഹതാപത്തോടെ ഉടുമ്പിനെ നിരീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ രക്ഷാപ്രവർത്തനമൊന്നും നടന്നിട്ടില്ല. ദിവസങ്ങളായി ഭക്ഷണമൊന്നും കഴിക്കാത്തതിനാൽ ഏറെ അവശനിലയിലാണ് ഉടുമ്പ്.