പോത്തൻകോട് സെന്‍റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്

തിരുവനന്തപുരം: ചെമ്പഴന്തിയില്‍ അമ്മയും സുഹൃത്തും ചേര്‍ന്ന് അഞ്ച് വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. ട്യൂഷന് പോകാത്തതിന് അഞ്ചാം ക്ലാസുകാരനായ മകനെ മർദ്ദിച്ച അമ്മയ്ക്കും സുഹൃത്തിനുമെതിരെ കഴക്കൂട്ടം പൊലീസാണ് കേസെടുത്തത്. പോത്തൻകോട് സെന്‍റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്. രണ്ട് ദിവസം മുൻപാണ് സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ആനന്ദേശ്വരം സ്വദേശിയായ അനു, സുഹൃത്ത് പ്രണവ് എന്നിവർക്കെതിരെയാണ് കേസ്. അമ്മയുടെ മർദ്ദനത്തിൽ കുട്ടിയുടെ ഇരു കാലുകളിലും അടിയുടെ പാടുകൾ ഉണ്ട്. കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സ തേടി. ഭർത്താവുമായി അകന്നു കഴിയുന്ന അനു രണ്ട് കുട്ടികളുമായി വാടകയ്ക്കാണ് താമസിക്കുന്നത്. പാർട്ടണർഷിപ്പിൽ ബ്യൂട്ടിഷ്യൻ കോഴ്സ്അക്കാദമി നടത്തിവരികയാണ് അനുവും സുഹൃത്ത് പ്രണവും. 

യുവതിയുമായി പിണങ്ങി കഴിയുന്ന ഭർത്താവാണ് പൊലീസിൽ പരാതി നൽകിയത്. ഇതാദ്യമായല്ല അമ്മയും സുഹൃത്തും തന്നെ മര്‍ദ്ദിക്കുന്നതെന്നും മുന്‍പും പലതവണ മര്‍ദ്ദനത്തിരയായിട്ടുണ്ടെന്നും കുട്ടി പറഞ്ഞിരുന്നു. കുട്ടിയുടെ ജ്യേഷ്ഠനെയും ഇവര്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണ് കുട്ടിയുടെ ആരോപണം. മര്‍ദ്ദന വിവരങ്ങള്‍ പുറത്ത് പറഞ്ഞാല്‍ കാലും കയ്യും തല്ലിയൊടിക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് പുറത്ത് പറയാതിരുന്നത്. ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെയാണ് അച്ഛന്‍റെ അടുത്തേക്ക് പോയതെന്നും അഞ്ചാം ക്ലാസുകാരൻ പറഞ്ഞു.