വഴിയിൽ കുടുങ്ങിയ വിവാഹ യാത്രികരുടെ വണ്ടിക്ക് 'പഞ്ചർ ഒട്ടിച്ച്' ടയർ ഫിറ്റ് ചെയ്ത് നൽകി മോട്ടോർ വാഹന ഉദ്യോഗസ്ഥർ
ഷൊർണൂരിൽ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുന്ന കടലുണ്ടി സ്വദേശികളായ കുടുംബത്തിന് തുണയായി മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം.
തിരൂരങ്ങാടി: ഷൊർണൂരിൽ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങുന്ന കടലുണ്ടി സ്വദേശികളായ കുടുംബത്തിന് തുണയായി മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം. കാറിന്റെ ടയർ കടയിൽ കൊണ്ടുപോയി പഞ്ചൊറൊട്ടിച്ച് ഫിറ്റ് ചെയ്ത് നൽകിയായിരുന്നു മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ സഹായം. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ രണ്ടത്താണി വെച്ചാണ് സംഭവം.
ഷൊർണൂരിൽ നിന്നും വിവാഹം കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ വച്ചാണ് കടലുണ്ടി സ്വദേശിയായ ലഞ്ജിത് കുടുംബമായി സഞ്ചരിച്ച കാറിൻറെ ടയർ പഞ്ചറായത്. കാറിലുണ്ടായിരുന്ന സ്റ്റെപ്പിനി ടയർ മുമ്പ് പഞ്ചറായത് കാരണം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഈ സമയത്ത് ഇതുവഴി പട്രോളിങ് നടത്തുകയായിരുന്നു മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
ഉടൻതന്നെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ മുനീബ് അമ്പാളി, ടി പ്രബിൻ, എം സലീഷ് എന്നിവരുടെ നേതൃത്വത്തിൽ ടയർ അഴിച്ചെടുത്ത് അവധി ദിവസമായതിനാൽ പഞ്ചർ കട അന്വേഷിച്ചു കണ്ടെത്തുകയും ടയർ പഞ്ചർ അടച്ച് കാറിൽ ഫിറ്റ് ചെയ്ത് കൊടുക്കുകയും ചെയ്തു. പഞ്ചറൊട്ടിച്ച് നൽകുക മാത്രമല്ല, സുരക്ഷിത യാത്രയ്ക്ക് വേണ്ട ബോധവൽക്കരണവും നടത്തിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.