ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം എസ് സി അപ്പോളിനി ഇന്ന് വിഴിഞ്ഞം പുറംകടലിൽ എത്തും. ദക്ഷിണേന്ത്യയിൽ ആദ്യമായി ഏറ്റവും വലിയ കപ്പൽ എത്തിച്ച ക്യാപ്റ്റൻ മിൽട്ടൻ ജേക്കബ് തന്നെയാണ് ഈ കപ്പലിനെയും നയിക്കുന്നത്.
തിരുവനന്തപുരം: വമ്പൻ കപ്പലായ എം എസ് സി അപ്പോളിനി ഇന്ന് വിഴിഞ്ഞം പുറം കടലിൽ അടുക്കും. ദക്ഷിണേന്ത്യയിൽ ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ കപ്പൽ എത്തിച്ച മലയാളിയായ ക്യാപ്റ്റൻ മിൽട്ടൻ ജേക്കബ് തന്നെയാണ് വമ്പൻ കപ്പലായ എം.എസ്.സി അപ്പോളിനിയുമായി വിഴിഞ്ഞത്തേക്കെത്തുന്നത്. 14ന് വൈകിട്ട് കപ്പൽ തുറമുഖത്ത് ബെർത്ത് ചെയ്യും. ദക്ഷിണേഷ്യയിൽ ആദ്യമായി ഒരു തുറമുഖത്ത് അടുത്ത എം. എസ്.സി ഐറിന ക്ലാസിലെ രണ്ടാമത്തെ കപ്പൽ എം.എസ്.സി മിഷേൽ കപ്പെല്ലിനിയെ കഴിഞ്ഞ മെയ് മാസത്തിലാണ് ഇദ്ദേഹം വിഴിഞ്ഞത്ത് എത്തിച്ചത്.
ഇദ്ദേഹത്തെ കൂടാതെ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് വദൂദാണ് കപ്പലിലുള്ള മറ്റൊരു മലയാളി. ആകെ 27 അംഗ ജീവനക്കാരിൽ 23 ഇന്ത്യക്കാരും പോളണ്ട്,റഷ്യ, ബംഗ്ലാദേശ്, എസ്തോണിയ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരും ഉണ്ട്. ലോകത്തിലെ വിവിധ തുറമുഖങ്ങളിൽ പോയിട്ടുണ്ടെങ്കിലും സുരക്ഷിതമായ തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തേതെന്നും വളരെ അനായാസമായി ഇവിടെ കപ്പൽ കയറ്റാൻ കഴിഞ്ഞുവെന്നും ആദ്യ വരവിൽ ക്യാപ്ററൻ പറഞ്ഞിരുന്നു. 399.70 മീറ്റർ നീളവും 61.3 മീറ്റർ വീതിയും 16 മീറ്റർ ആഴവുമുള്ള വമ്പൻ കപ്പലാണ് എം.എസ്.സി അപ്പോളി നി. 23782 ടി.ഇ.യു ചരക്കുമായാണ് കപ്പൽ കാമറൂണിൽ നിന്ന് എത്തുന്നത്.


