എട്ട് മീറ്റർ താഴ്ചയുള്ള വെള്ളമില്ലാത്ത കിണറ്റിൽ നിന്ന് കരച്ചിൽ, നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചു, ആടിന് പുതുജീവൻ
കിണറ്റിൽ വീണ ആടിന് രക്ഷകരായി നരിക്കുനി ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സ്.
കോഴിക്കോട്: എട്ട് മീറ്ററോളം താഴ്ചയുള്ള കിണറ്റിൽ വീണ ആടിന് രക്ഷകരായി നരിക്കുനി ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സ്. കൊടുവള്ളി വലിയപറമ്പ് ചുടല കുന്നത്ത് അബ്ദുൽ കരീമിൻ്റെ പത്ത് മാസം പ്രായമായ മുട്ടനാടാണ് വീട്ടിലെ കിണറ്റിൽ വീണത്. ആടിൻ്റെ കരച്ചിൽ കേട്ടാണ് വീട്ടുകാർ സംഭവം അറിയുന്നത്. ആൾ മറയില്ലാത്ത കിണറായിരുന്നു ഇത്. വെള്ളമില്ലാത്ത കിണറ്റിൽ വീണ ആടിനെ രക്ഷിക്കാനായി നാട്ടുകാർ നരിക്കുനി ഫയർ ആൻ്റ് റെസ്ക്യു ഫോഴ്സിൻ്റെ സഹായം തേടി. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ടി.പി. രാമചന്ദ്രൻ്റെ നേതൃത്വത്തുള്ള റെസ്ക്യു സംഘം സ്ഥലത്ത് പാഞ്ഞെത്തി.
ഫയർ ആൻറ് റെസ്ക്യു ഓഫീസർ ഷനിൽ വടം കെട്ടി കിണറ്റിലിറങ്ങി. റെസ്ക്യു ഫോഴ്സിൻ്റെ വലയിൽ ആടിനെ കുരുക്കിയാണ് മുകളിലെത്തിച്ചത്. ഫയർ ആൻറ് റെസ്ക്യു ഓഫീസർമാരായ പി.സി. റാഷിദ്, മുഹമ്മദ് ഷാഫി, പി. നിഖിൽ, ഐ.എം. സജിത്ത്, കെ.കെ. അനൂപ് എന്നിവരും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആടിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നത് കാണാൻ നിരവധി പേരാണ് സ്ഥലത്തെത്തിയത്.
Read more; കൽപ്പറ്റയിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; സിസേറിയനിലെ പിഴവെന്ന് ബന്ധുക്കള്‍, പരാതി നൽകി
അടുത്തിടെ, പാലോട് കൊല്ലായിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തിയ വാർത്തയെത്തിയിരുന്നു. നാട്ടുകാരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പാലോട് കൊല്ലായി സെറ്റിൽമെന്റിൽ വസന്തയുടെ പുരയിടത്തിലെ കിണറ്റിലാണ് കാടുപോത്ത് വീണത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തൊഴിലുറപ്പിന് പോയ സ്ത്രീ കിണറ്റിൽ ബഹളം കേട്ട് നോക്കിയപ്പോഴാണ് കാട്ടുപോത്തിനെ കാണുന്നത്. ഉടൻ തന്നെ നാട്ടുകാർ പാലോട് വനംവകുപ്പ് ഓഫീസിൽ വിവരം അറിയിച്ചു.