നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ തീരുമാനിച്ചത്
കോട്ടയം: വൈക്കം തലയാഴത്ത് പ്രസവത്തെ തുടർന്ന് മരിച്ച കുഞ്ഞിനെ മണ്ണിനടിയിൽ കുഴിച്ചിട്ടു. ഇതര സംസ്ഥാനത്ത് നിന്നുള്ള യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഇന്നലെ വീട്ടിൽ വെച്ച് ആണ് യുവതി പ്രസവിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പരിശോധന. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക അനുമാനം. നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ തീരുമാനിച്ചത്.
തലയാഴം ആലത്തൂര്‍പടിയില്‍ സുരേഷ് ബാബു എന്നയാളുടെ വീട്ടില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ ഐഷ എന്ന ഇരുപതുകാരി ഇന്നലെ രാത്രിയാണ് പ്രസവിച്ചത്. നാലു മാസം ഗര്‍ഭിണിയായിരുന്ന യുവതി ശുചിമുറിയില്‍ പോയപ്പോള്‍ കുഞ്ഞ് മരിച്ച നിലയില്‍ പുറത്തു വന്നെന്നും ഇത് ഭര്‍ത്താവ് നജിമുള്‍ ഷേക്ക് തന്നെ വീട്ട് പരിസരത്ത് കുഴിയെടുത്ത് മൂടുകയായിരുന്നു എന്നുമാണ് വീട്ടില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാനക്കാരില്‍ നിന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി. എന്നാല്‍ ഇന്ന് ഉച്ചയോടെയാണ് വിവരം സമീപത്ത് താമസിക്കുന്ന നാട്ടുകാര്‍ അറിഞ്ഞത്. കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതില്‍ ദുരൂഹത ഉണ്ടെന്ന സംശയം നാട്ടുകാരില്‍ ചിലര്‍ പ്രകടിപ്പിച്ചതോടെ പൊലീസ് സ്ഥലത്തെത്തി കുഴി തുറന്ന് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നാളെ കുഴി തുറന്ന് മറവു ചെയ്ത ചാപിളള എടുത്ത് പരിശോധിക്കാനാണ് തീരുമാനം. ഗര്‍ഭിണിയായിരുന്നു എന്ന കാര്യം പോലും അറിയില്ലായിരുന്നു എന്നാണ് യുവതി നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞത്.വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ പോയപ്പോള്‍ ചാപിളള പുറത്തു വരികയായിരുന്നു എന്നാണ് ആരോഗ്യ പ്രവര്‍ത്തകരോടും യുവതി പറഞ്ഞത്.
പ്ലാസ്റ്റിക്കും മറ്റും ശേഖരിച്ച് വില്‍ക്കാനാണ് പതിനഞ്ചോളം പേരടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സംഘം ഒരു മാസം മുമ്പ് വൈക്കത്തെത്തിയത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് കുഴിച്ചിടുക മാത്രമാണ് ഉണ്ടായത് എന്ന മൊഴിയാണ് ഇപ്പോള്‍ പൊലീസ് മുഖവിലയ്ക്ക് എടുത്തിരിക്കുന്നത്. എന്നാല്‍ നാട്ടുകാര്‍ സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിനുളള തീരുമാനം. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ വെളിപ്പെടുത്താനാകൂ എന്നും വൈക്കം എഎസ്പി അറിയിച്ചു.
