തുണി തയ്പിച്ചശേഷം കഴുകിയപ്പോൾ ചായം ഇളകിപ്പടർന്ന് ചുരിദാർ ഉപയോഗിക്കാൻ പറ്റാത്ത തരത്തിലായി. തുടർന്ന് രണ്ടു തവണ വസ്ത്രസ്ഥാപനത്തിലെത്തി ആവശ്യപ്പെട്ടിട്ടും സ്ഥാപന അധികൃതർ വസ്ത്രം മാറ്റി നൽകിയില്ല.

കോഴിക്കോട്: ചായമിളകിയ ചുരിദാർ മെറ്റീരിയൽ മാറ്റിനൽകാത്തതിന് വസ്ത്രവ്യാപാരസ്ഥാപനം വസ്ത്രത്തിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ കോഴിക്കോട് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. ഉണ്ണികുളം പൂനൂർ പുതിയ വീട്ടിൽ പി. ബഷീറിനാണ് ചുരിദാർ തുണിത്തരത്തിന്റെ വിലയായ 940 രൂപയും, ആയിരം രൂപ നഷ്ട പരിഹാരവും സ്ഥാപന അധികൃതർ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ അധ്യക്ഷൻ പി.സി. പോളച്ചൻ ഉത്തരവിട്ടത്.

ചുരിദാറിന്റെ വില ഒരു മാസത്തിനകം നൽകിയില്ലെങ്കിൽ ആറു ശതമാനം വാർഷിക പലിശ ഈടാക്കണമെന്നും കമ്മീഷൻ വിധിയിൽ വ്യക്തമാക്കി. നരിക്കുനി കുമാരസ്വാമി റോഡിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും കഴിഞ്ഞ നവംബർ പത്തിനാണ് ബഷീർ ചുരിദാർ തുണി വാങ്ങിയത്. തുണി തയ്പിച്ചശേഷം കഴുകിയപ്പോൾ ചായം ഇളകിപ്പടർന്ന് ചുരിദാർ ഉപയോഗിക്കാൻ പറ്റാത്ത തരത്തിലായി. തുടർന്ന് രണ്ടു തവണ വസ്ത്രസ്ഥാപനത്തിലെത്തി ആവശ്യപ്പെട്ടിട്ടും സ്ഥാപന അധികൃതർ വസ്ത്രം മാറ്റി നൽകാതിരുന്നതോടെ ബഷീർ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു.

Read More : കപ്പ കൃഷി ചെയ്യുന്ന പറമ്പിൽ കുഞ്ഞിന്‍റെ കരച്ചിൽ, ഓടിയെത്തിയപ്പോൾ നവജാതശിശു, പ്രസവിച്ച് മണിക്കൂറുകൾ മാത്രം