'രണ്ട് വർഷത്തെ പ്രണയം, 3 മാസം മുമ്പ് ഇന്ദുജയെ വിളിച്ചിറക്കി കല്യാണം'; നവവധുവിന്‍റെ ആത്മഹത്യയിൽ ദുരൂഹത, പരാതി
മൂന്ന് മാസം മുമ്പാണ് അഭിജിത്ത് ഇന്ദുജയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തിൽ വെച്ച് വിവാഹം കഴിച്ചത്.
തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പാലോട് - ഇടിഞ്ഞാർ - കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജ (25യെ ആണ് ഇന്ന് ഉച്ചക്ക് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 1.30 -ന് ആണ് ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബഡ്റൂമിൽ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. മൂന്ന് മാസം മുമ്പ് പെൺകുട്ടിയെ അഭിജിത്ത് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തിൽ വെച്ച് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരൻ ആണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഇന്ദുജ തന്‍റെ അമ്മയും സഹോദരനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. അഭിജിത്തിന്‍റെ വീട്ടിൽ മാനസിക പീഡനം നേരിട്ടതായി മകൾ പറഞ്ഞെന്നുമാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ പിതാവ് പാലോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ദുജയുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)