വിഷു ആഘോഷിക്കാൻ സ്വന്തം വീട്ടിലെത്തിയ ആലുവ സ്വദേശിനിയായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തെങ്കിലും ദുരൂഹതകളില്ലെന്നാണ് പ്രാഥമിക നിഗമനം.

കൊച്ചി: സ്വന്തം വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയ നവവധുവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ കീഴ്മാട് മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിന് സമീപം ഇഞ്ചിക്കപ്പറമ്പിൽ കൃഷ്ണപ്രിയ(24)യാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയിൽ തൂങ്ങിയ നിലയിൽ ശനിയാഴ്ച വൈകിട്ടാണ് കണ്ടത്. ഉടൻ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ സെപ്റ്റംബർ 14നായിരുന്നു വിവാഹം. രണ്ട് മാസത്തെ അവധിക്ക് ശേഷം ഭർത്താവ് ശ്രീക്കുട്ടൻ വിദേശത്തെ ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. ഈ മാസം 14നാണ് കൃഷ്ണപ്രിയ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ തൃശൂരിലെ വീട്ടിലേക്ക് പോകാൻ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയും ഏർപ്പെടുത്തിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് സഹോദരനൊപ്പം ഭക്ഷണം കഴിക്കുമ്പോഴും സന്തോഷവതിയായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.

തൃശൂരിലെ ഭർതൃ സഹോദരിയുടെ കുട്ടികൾക്ക് നൽകാൻ കുട്ടിയുടുപ്പുകളും വാങ്ങിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി ആലുവ ഇൻസ്പെക്ടർ കെ ജി ഗോപകുമാർ അറിയിച്ചു. ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.