എറണാകുളം ഗവൺമെന്റ് മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശമായ ചാലക്കുടിയിലേക്ക് കൊണ്ടുപോയി

കൊച്ചി: കൊച്ചി വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയിൽ യാത്രക്കാരൻ മരിച്ചത് ഉറങ്ങിക്കിടക്കുമ്പോഴെന്ന് നിഗമനം. തൃശൂർ ചാലക്കുടി പാച്ചക്കല്‍ വീട്ടില്‍ നിതീഷാണ് മരിച്ചത്. 32 വയസായിരുന്നു. ബെംഗളൂരുവില്‍ നിന്ന് വിമാനത്തിൽ കയറിയ നിതീഷ് ഞായറാഴ്ച അര്‍ധരാത്രിയാണ് കൊച്ചി വിമാനത്താവളത്തിലെത്തിയത്. അര്‍ധരാത്രിയായതിനാൽ വിമാനത്താവളത്തിൽ വിശ്രമിച്ച് രാവിലെ പോകാനായിരുന്നു നിതീഷിന്റെ തീരുമാനം.

രാവിലെയേ വീട്ടിലെത്തൂവെന്ന് വീട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഏരിയയിൽ വിശ്രമിച്ചതായിരുന്നു. ഉറങ്ങിക്കിടന്നപ്പോൾ ദേഹാസ്വസ്ഥ്യം ഉണ്ടായെങ്കിലും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ഏറെ വൈകിയാണ് നിതീഷിനെ ആശുപത്രിയിൽ എത്തിച്ചത്. എറണാകുളം ഗവൺമെന്റ് മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശമായ ചാലക്കുടിയിലേക്ക് കൊണ്ടുപോയി. നാളെ രാവിലെ ചാലക്കുടി പൊതുശ്മശാനത്തിൽ സംസ്‌കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്