പ്രതികളെ കുറിച്ച് വ്യത്യമായി അറിയിച്ചിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് ഗാന്ധി പീസ് ഫൗണ്ടേഷന്റെ സങ്കടം

കോഴിക്കോട്: കക്കോടി മോരിക്കരയില്‍ ഗാന്ധിപ്രതിമ തകര്‍ത്ത കേസില്‍ ഒരാഴ്ചയായിട്ടും പൊലീസിന് പ്രതികളെ പിടികൂടാനായില്ല. പ്രതികളെ കുറിച്ച് വിവരം നൽകിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമുണ്ടായില്ലെന്ന് ഗാന്ധി പീസ് ഫൗണ്ടേഷൻ പരാതിപ്പെടുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ചേവായൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.

മോരിക്കരയില്‍ ഗാന്ധിപ്രതിമ തകര്‍ത്ത സംഭവത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നിട്ടും പൊലീസിന്റെ ഭാഗത്ത് കാര്യമായ നടപടിയൊന്നും ഉണ്ടാവുന്നില്ല. മൂന്ന് പേരെ പ്രതി ചേര്‍ത്ത് ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ ഒരാളെ പോലും ഇതുവരെ പിടികൂടിയില്ല.

പ്രതികളെ കുറിച്ച് വ്യത്യമായി അറിയിച്ചിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നാണ് ഗാന്ധി പീസ് ഫൗണ്ടേഷന്റെ സങ്കടം. ഈ അനാസ്ഥയിൽ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷമാണ് മോരിക്കര ബസ്റ്റോപ്പിന് സമീപത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമക്ക് നേരെ ആക്രമണം ഉണ്ടായത്. രണ്ട് വ്യക്തികള്‍ തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കത്തെ തുടർന്ന് എതിര്‍കക്ഷികളാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. മോരിക്കര ബസ്റ്റോപ്പിന് സമീപം രണ്ട് സെന്‍റ് സ്ഥലത്തിന്‍റെ ഒരു ഭാഗത്ത് ഗാന്ധി പീസ് ഫൗണ്ടേഷനാണ് പ്രതിമ സ്ഥാപിച്ചത്. മറുഭാഗത്തുള്ള വ്യക്തിയുടെ സ്ഥലത്തേക്ക് ഗാന്ധി പ്രതിമ സ്ഥാപിച്ചിടത്തെ ഷെഡിന്‍റെ കാല്‍ സ്ഥാപിച്ചതാണ് തർക്കത്തിനും സംഘർഷത്തിനും കാരണം. ആക്രമണത്തില്‍ ഗാന്ധി പ്രതിമയുടെ തല തകര്‍ന്നിരുന്നു.