വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നാൽപ്പതിലേറെ കവർച്ച കേസുകളിലെ പ്രതിയായ കണ്ണപ്പൻ രതീഷ് (29) ആണ് പിടിയിലായത്
കൊല്ലം: വീട് കുത്തിത്തുറന്ന് 25 പവൻ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. നാൽപ്പതിലേറെ കവർച്ച കേസുകളിലെ പ്രതിയായ കണ്ണപ്പൻ രതീഷ് (29) ആണ് പിടിയിലായത്. കഴിഞ്ഞ ജനുവരി 27നാണ് ഫിൽഗിരിയിൽ താമസിക്കുന്ന സലീന ബീവിയുടെ വീടിന്‍റെ പിൻവാതിൽ അലമാരിയിൽ സൂക്ഷിച്ചിരുന്ന 25 പവൻ കവർന്നത്. സലീനയുടെ മരുമകളുടെ സ്വർണമാണ് മോഷ്ടിച്ചത്. രാവിലെ ജോലിക്ക് പോയ സലീന വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിന്നാലെ കടയ്ക്കൽ പോലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി കണ്ണപ്പൻ രതീഷ് ആണെന്ന് കണ്ടെത്തുകയായിരുന്നു.
എന്നാൽപ്രതിയെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി ലഭിച്ചിട്ടും പിടികൂടാൻ ആകാത്തതിൽ പോലീസിനെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു. പ്രതിയുടെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഏഴ് മാസം ഒളിവിൽ കഴിഞ്ഞ രതീഷിനെ ഇന്നലെ ഫിൽഗിരിക്ക് സമീപം നാട്ടുകാരാണ് കണ്ടെത്തിയത്. തടഞ്ഞുവച്ച്ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കടയ്ക്കൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



