ഹാനിഷിന്റെ കോളജ് വിദ്യാര്‍ഥിയായ സഹോദരനും ചില യുവാക്കളും തമ്മില്‍ പുത്തൂര്‍ ബൈപാസ് റോഡില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു

മലപ്പുറം: സഹോദരനുമായുള്ള വാക്കുതര്‍ക്കത്തില്‍ ഇടപ്പെട്ട പ്രവാസി യുവാവിന് ക്രൂര മര്‍ദനം. ഗുരുതര പരിക്കേറ്റ പറപ്പുര്‍ തുമ്പത്ത് മുനീറിന്റെ മകന്‍ ഹാനിഷിനെ(23) ചങ്കുവെട്ടി അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ഹാനിഷിന്റെ കോളജ് വിദ്യാര്‍ഥിയായ സഹോദരനും ചില യുവാക്കളും തമ്മില്‍ പുത്തൂര്‍ ബൈപാസ് റോഡില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇത് സഹോദരൻ ഹാനിഷിനെ വിളിച്ച് അറിയിച്ചു. ഇവിടെ എത്തിയ ഹാനിഷ് വിഷയത്തില്‍ ഇടപ്പെട്ടതാണ് മര്‍ദനത്തിന് കാരണമെന്നാണ് സൂചന. വിവിധ വാഹനങ്ങളില്‍ ആയുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം ഹാനിഷിനെ മര്‍ദിക്കുകയായിരുന്നു. യുവാവിന്റെ ശരീരത്തില്‍ വാഹനം കയറ്റിയതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. പുത്തൂരിലെ സ്ഥാപനത്തിലുള്ള നിരീക്ഷണ കാമറയില്‍ പതിഞ്ഞ മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത കോട്ടക്കല്‍ പൊലീസ് അന്വേഷണമാരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം