ബൈക്കിൽ കറങ്ങി നിരീക്ഷണം, സ്കൂട്ടറിന്റെ ബോക്സിൽ നിന്ന് ഐ ഫോൺ ഉൾപ്പെടെ രണ്ട് ഫോണുകൾ കവർന്നു; യുവാക്കൾ കുടുങ്ങി
1,48,000 രൂപ വിലയുള്ള ഐ ഫോണും, 36000 രൂപ വിലയുള്ള മറ്റൊരു മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്
![Observed people roaming on bike and stole two mobile phones from scooter box and later trapped afe Observed people roaming on bike and stole two mobile phones from scooter box and later trapped afe](https://static-ai.asianetnews.com/images/01hhqa759wcsxhb6cy4dfhbs8j/mobile-phone-theft_363x203xt.jpg)
ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ മോഷണം നടത്തിവന്ന രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കര, മൈലം പള്ളിക്കൽ വാറുതുണ്ടിൽ വീട്ടിൽ ലിൻസൺ ബെറ്റി (27), അടൂർ പെരിങ്ങനാട് കരുവാറ്റ മുറിയിൽ ലവ് ലാൻഡ് വില്ലയിൽ അമൽബേബി ( 26) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം പാലമൂട് പുത്തൻ പുരയിൽ വീട്ടിൽ യോഹന്നാന്റെ 1,48,000 രൂപ വിലയുള്ള ഐ ഫോണും, 36000 രൂപ വിലയുള്ള മറ്റൊരു മൊബൈൽ ഫോണും കവർന്ന കേസിലാണ് അറസ്റ്റ്. യോഹന്നാൻ നൂറനാട് ഉള്ള സ്ഥാപനത്തിൽ സാധനം വാങ്ങുന്നതിനായി കയറുമ്പോൾ സ്കൂട്ടറിന്റെ ബോക്സിൽ വെച്ച മൊബൈൽ ഫോണുകൾ സമീപം ഇത് നിരീക്ഷിച്ചു കൊണ്ട് നിന്ന പ്രതികൾ മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. പരാതിയെ തുടർന്ന് നൂറനാട് പൊലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ആദിക്കാട്ടുകുളങ്ങരയിലുള്ള ലോഡ്ജിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും മോഷണം പോയ രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു.
രണ്ടാം പ്രതിയായ അമൽ ബേബി കുറത്തികാട് പൊലീസ് സ്റ്റേഷനിൽ പീഢന കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ എടുക്കുക, റോഡ് അരികിൽ ഇരിക്കുന്ന ബൈക്കിൽ നിന്നും ഹെൽമെറ്റ് എടുത്തു കൊണ്ടു പോവുക എന്നിങ്ങനെയായിരുന്നു ഇവരുടെ രീതി. സിഐ പി. ശ്രീജിത്ത്, എസ്. ഐ എസ്. നിതീഷ്, എസ്.ഐ സുബാഷ് ബാബു, സി.പി.ഒമാരായ ബിജുരാജ്, പ്രവീൺ, ജയേഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...