ഇന്ന് റിപ്പോർട്ട് ചെയ്ത നാല് വാഹനാപകടങ്ങളിൽ രണ്ടാമത്തെ മരണമാണ് ഇത്. നാല് അപകടങ്ങളിലുമായി 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്
പാലക്കാട്: ബസ് കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം. പാലക്കാട് നഗരത്തിൽ താരേക്കാടാണ് സംഭവം. സ്വകാര്യ ബസിന് അടിയിൽപെട്ട് കൊട്ടേക്കാട് കരിമൻകാട് സ്വദേശി ഓമനയാണ് മരിച്ചത്. രാവിലെ 10.40 ഓടെയാണ് സംഭവം. മൃതദേഹം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് റിപ്പോർട്ട് ചെയ്ത നാല് വാഹനാപകടങ്ങളിൽ രണ്ടാമത്തെ മരണമാണ് ഇത്. നാല് അപകടങ്ങളിലുമായി 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഓമനയുടെ മരണത്തിന് കാരണമായ അപകടം
ആലത്തൂർ വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടിക കളത്തിൽ മണ്ണ് തട്ടുന്നതിനിടെ ടോറസ് ലോറിക്ക് മുകളിലേക്ക് മറ്റൊരു ടോറസ് മറിഞ്ഞ് ഇന്ന് രാവിലെ ഡ്രൈവർ മരിച്ചിരുന്നു. തൃശ്ശൂർ നടത്തറ മൂർക്കിനിക്കര സ്വദേശി സച്ചിനാണ് മരിച്ചത്. 28 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്.
എറണാകുളത്ത് കളമശ്ശേരിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് റെയിൽവേ ഓവർ ബ്രിഡ്ജിലേക്ക് ഇടിച്ചു കയറി ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് രാവിലെ അപകടത്തിൽപ്പെട്ടത്. കോട്ടയം പൊൻകുന്നം രണ്ടാം മൈലിൽ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. കട്ടപ്പനക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുൻപിലെ കാർ പോർച്ചിന് മുകളിൽ വീണും അപകടമുണ്ടായി.
പൊൻകുന്നത്തെ അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ അഗ്നിശമന സേന ഏറെ പണിപ്പെട്ട് പുറത്തെത്തിച്ചു. ഡ്രൈവറെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പനയിൽ തമിഴ്നാട് സ്വദേശികളായ അയ്യപ്പ ഭക്തർ സഞ്ചരിച്ച മിനി വാനാണ് അപകടത്തിൽപ്പെട്ടത്. ഈ സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. പാറക്കടവ് ബൈപ്പാസ് റോഡിൽ, കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
