ഓണം സ്‌പെഷ്യല്‍ ഡ്രൈവ് വിജയിപ്പിച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. 

തിരുവനന്തപുരം: ഓണം സ്പെഷ്യല്‍ ഡ്രൈവില്‍ രജിസ്റ്റര്‍ ചെയ്തത് 10,469 കേസാണെന്ന് എക്സൈസ്. ഇതിൽ 833 മയക്കുമരുന്ന് കേസും 1851 അബ്കാരി കേസുമാണ്. മയക്കുമരുന്ന് കേസുകളില്‍ 841 പേരും അബ്കാരി കേസുകളില്‍ 1479 പേരും അറസ്റ്റിലായി. 3.25 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. ഓണം സ്‌പെഷ്യല്‍ ഡ്രൈവ് വിജയിപ്പിച്ച എക്സൈസ് സേനാംഗങ്ങളെ മന്ത്രി എംബി രാജേഷ് അഭിനന്ദിച്ചു. 

ആകെ 13,622 പരിശോധനകളാണ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 942 റെയ്ഡുകളും നടത്തി. 1,41,976 വാഹനങ്ങള്‍ പരിശോധിച്ചു. മയക്കുമരുന്ന് കേസില്‍ 56 വാഹനങ്ങളും അബ്കാരിയില്‍ 117 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ മയക്കുമരുന്ന് കേസ് റിപ്പോര്‍ട്ട് ചെയ്തത് എറണാകുളം (92), കോട്ടയം (90), ആലപ്പുഴ (87) ജില്ലകളിലാണ്. കുറവ് കാസര്‍കോട് ജില്ലയില്‍ (8). അബ്കാരി കേസ് ഏറ്റവുമധികം പാലക്കാട് (185), കോട്ടയം (184) ജില്ലകളിലും കുറവ് വയനാട്ടിലും (55), ഇടുക്കിയിലും (81) ആണ്.

പുകയില സംബന്ധിച്ച 7785 കേസുകളിലായി 15.56 ലക്ഷം രൂപ പിഴചുമത്തി. 2203 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. ഓണം ഡ്രൈവിന്റെ ഭാഗമായി 409.60 ഗ്രാം എംഡിഎംഎ, 77.64 ഗ്രാം ഹെറോയിന്‍, ഒമ്പത് ഗ്രാം ബ്രൗണ്‍ ഷുഗര്‍, 8.6 ഗ്രാം ഹാഷിഷ്, 32.6 ഗ്രാം ഹാഷിഷ് ഓയില്‍, 83 ഗ്രാം മെതാംഫെറ്റമിന്‍, 50.84 ഗ്രാം നൈട്രോസെഫാം ഗുളിക, 2.8ഗ്രാം ട്രെമഡോള്‍ എന്നിവയും പിടിച്ചെടുത്തു. 194.46 കിലോ കഞ്ചാവ്, 310 കഞ്ചാവ് ചെടികള്‍ എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടും. അബ്കാരി കേസുകളില്‍ 1069.10 ലിറ്റര്‍ ചാരായം, 38,311 ലിറ്റര്‍ വാഷ്, 5076.32 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 585.40 ലിറ്റര്‍ വ്യാജമദ്യം, 1951.25 ലിറ്റര്‍ ഇതര സംസ്ഥാന മദ്യം എന്നിവയും പിടിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. 

'നിങ്ങളെന്നെ സ്വീകരിച്ചത് കറവക്കാരി പേരിട്ട്'; സൈബറാക്രമണത്തെക്കുറിച്ച് അരിത

YouTube video player