Bus Accident|'വളവാണെന്ന് അറിയാം, എന്നിട്ടും അമിത വേഗത'; ആര്യനാട് കെസ്ആര്‍ടിസി ബസ് അപകടത്തില്‍ ദൃക്സാക്ഷികള്‍
ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.
ആര്യനാട്: തിരുവനന്തപുരം ആര്യനാട്(aryanad) ഈഞ്ചപുരിയിൽ കെസ്ആര്‍ടിസി ബസ്(ksrtc bus) വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടം(accident) അമിത വേഗതമൂലമെന്ന് ദൃക്സാക്ഷികള്‍. കടുത്ത വളവും ഇടയ്ക്കിടെ അപകടം നടക്കുന്ന സ്ഥലവുമാണ്, എന്നിട്ടും ബസ് അമിത വേഗതയിലാണ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് പാങ്കാവിൽ നിന്ന് നെടുമങ്ങാടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടത്.
ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചൽ കൊടും വളവിൽ വെച്ച് നിയന്ത്രണം വിട്ട ബസ്സ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ ബസ് വെയിറ്റിംഗ് ഷെഡ് പൂര്‍ണ്ണമായും തകര്‍ന്നു. രാവിലെ സ്കൂളില്‍ പോകാനായി ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ അപകടം നടക്കുമ്പോള്‍ ബസ് വെയിറ്റിംഗ് ഷെഡ്ഡില്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ നടന്ന അപകടത്തില്‍ അഞ്ച് കുട്ടികളടക്കം ആറ് പേര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ ഗുരുതരമായി പരിക്കേറ്റ സോമന്‍ നായര്‍(65) മരണപ്പെട്ടു. ചെറുമഞ്ചല്‍ സ്വദേശിയായ സോമന്‍ നായര്‍ ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്.പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ സോമന്‍ നായര്‍ മരണത്തിന് കീഴടങ്ങി. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ അഞ്ച് കുട്ടികളും സ്കൂൾ വിദ്യാർഥികളാണ്. ബസ് അപകടത്തില്‍പ്പെട്ടതു കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടികളെയടക്കം രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
ചെറുമഞ്ചൽ വളവില്‍ നിന്നും ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നും ബസ് അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ചെറുമഞ്ചൽ വളവില്‍ അപകടങ്ങള്‍ പതിവാണ്. ബസ് ഡ്രൈവര്‍മാരുടെ അമിത വേഗതയ്ക്ക് കണിഞ്ഞാണിടാന്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.