ഇടുക്കിയിൽ അതിക്രമം തുടരുന്ന അരിക്കൊമ്പനെ പൂട്ടാൻ കുങ്കിയാനകളിൽ ഒരെണ്ണം ഇന്ന് വയനാട്ടിൽ നിന്നും തിരിക്കും
ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള കുങ്കിയാനകളിൽ ഒരെണ്ണം ഇന്ന് വയനാട്ടിൽ നിന്ന് തിരിക്കും. വിക്രം എന്ന കുങ്കിയാനയെ ആണ് ആദ്യം കൊണ്ടു വരുന്നത്. വൈകിട്ട് നാലു മണിയോടെ കുങ്കിയാനയുമായുള്ള സംഘം വയനാട്ടിൽ നിന്നും ഇടുക്കിയിലേക്ക് തിരിക്കും. ആദ്യം രണ്ട് കുങ്കിയാനകളെ ഇന്ന് വയനാട്ടിൽ നിന്നും കൊണ്ടു വരാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ വനംവകുപ്പിൻറെ ലോറികളിൽ ഒരെണ്ണം ഇന്നലെ അപകടത്തിൽ പെട്ടിരുന്നു.
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന അരിക്കൊമ്പനെ പിടികൂടാൻ 30 അംഗസംഘമെത്തുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരുമാണ് സംഘത്തിൽ ഉള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ തളയ്ക്കാനെത്തുക. അരിക്കൊമ്പൻ ദൗത്യം വിജയകരമായി പൂർത്തിയായാൽ മറ്റു പ്രശ്നക്കാരായ ചക്കകൊമ്പൻ, മൊട്ടവാലൻ എന്നീ ഒറ്റയാൻമാരുടെ കാര്യത്തിലും അനുയോജ്യമായ തീരുമാനമെടുക്കുമെന്നും വനംമന്ത്രി തേക്കടിയിൽ വ്യക്തമാക്കിയിരുന്നു വനം വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള അവലോകന യോഗത്തിനുശേഷം ആയിരുന്നു മന്ത്രിയുടെ പ്രതികരണം. പത്താംക്ലാസ്-ഹയര്‍സെക്കന്‍ഡറി പരീക്ഷ നടക്കുന്ന തീയതി ഒഴിവാക്കി ആകും ആനയെ പിടികൂടാൻ ശ്രമിക്കുക.144 പ്രഖ്യാപിക്കേണ്ടിവരും എന്നതു കൊണ്ടാണിതെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസവും അരിക്കൊമ്പന്റെ ആക്രമണമുണ്ടായിരുന്നു. പൂപ്പാറ തലക്കുളത്ത് ദേശീയപാതയിൽ തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് ഭക്ഷണ സാധനങ്ങളുമായി വന്ന ലോറിയാണ് ആക്രമിക്കപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു സംഭവം. ലോറിയിലുണ്ടായിരുന്ന ചാക്കുകണക്കിന് അരിയും പഞ്ചസാരയും ആന തിന്നു.
അടുത്തിടെ ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിലും അരിക്കൊമ്പൻറെ ആക്രമണമുണ്ടായിരുന്നു. എസ്റ്റേറ്റിലെത്തിയ അരിക്കൊമ്പൻ ലേബർ ക്യാന്‍റീന്‍റെ ചുമര് ഇടിച്ചു തകർത്തു. ക്യാൻറീൻ നടത്തിപ്പുകാരൻ എഡ്വിൻ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തെ ലയത്തിലേക്ക് ഓടിക്കയറിയാണ് എഡ്വിൻ രക്ഷപെട്ടത്. ബഹളം കേട്ട് ഓടിയെത്തിയ തൊഴിലാളികൾ ശബ്‌ദം ഉണ്ടാക്കി ആനയെ തുരത്തി. താത്കാലികമായി പ്രവർത്തിക്കുന്ന റേഷൻ കട ഈ ക്യാന്‍റീനിന്‍റെ സമീപമാണ് പ്രവര്‍ത്തിക്കുന്നത്.
