ചെല്ലങ്കാവ് മദ്യദുരന്തത്തിന് ഒരാണ്ട്, ഇരകളായ മൂന്ന് ആദിവാസികൾക്ക് ഇനിയും വീടായില്ല
കഴിഞ്ഞവർഷം ഒക്ടോബർ 19 നാണ് നാടിനെ നടുക്കിയ ചെല്ലങ്കാവ് വിഷമദ്യ ദുരന്തം ഉണ്ടായത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്പിരിറ്റ് കഴിച്ച് 5 ആദിവാസികളാണ് മരിച്ചത്.
പാലക്കാട്: പാലക്കാട് (Palakkad) ചെല്ലങ്കാവ് മദ്യദുരന്തത്തതിന് (Hooch Tragedy) ഒരാണ്ട് പിന്നിടുമ്പോഴും ദുരന്തത്തില്‍ പെട്ട മൂന്ന് ആദിവാസികള്‍ക്ക് (Tribes) ഇനിയും വീടരുങ്ങിയില്ല. ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളില്ലാത്തതിനാലാണ് അനുവദിച്ച വീടുകളുടെ പണി തുടങ്ങാതിരിക്കുന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ 19 നാണ് നാടിനെ നടുക്കിയ ചെല്ലങ്കാവ് വിഷമദ്യ ദുരന്തം ഉണ്ടായത്. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്പിരിറ്റ് കഴിച്ച് 5 ആദിവാസികളാണ് മരിച്ചത്. പറക്കമുറ്റാത്ത മൂന്നു മക്കളെ അനാഥരാക്കിയായിരുന്നു ശിവന്‍റെ മരണം. മൂന്നുപേരുമിപ്പോള്‍ അഹല്യ ചില്‍ഡ്രന്ഡസ് ഹോമിലാണ്.
അടച്ചുറപ്പില്ലാത്ത കൂരകളിലായിരുന്നു ഇവരുടെ ഉള്‍പ്പടെയുള്ളവരുടെ താമസം. ഊരിന്‍റെ സമഗ്ര പുനരധിവാസമായിരുന്നു അന്ന് പ്രഖ്യാപിച്ചത്. കോണ്‍ക്രീറ്റ് റോഡും വെള്ളവുമെത്തിയെങ്കിലും വീടൊരുങ്ങിയത് രണ്ടു പേര്‍ക്ക് മാത്രം. മൂന്നുപേര്‍ക്ക് ആധാര്‍കാര്‍ഡില്ലാത്തതാണ് തടസ്സം
ഇരുപത്തിയാറു കുടുംബങ്ങളുള്ള ഊരില്‍ എട്ടുപേര്‍ക്ക് ഇനിയും ആധാര്‍ കാര്‍ഡില്ല. രേഖകളില്ലാത്തവരുടെ ജീവിതമിന്നും സര്‍ക്കാര്‍ സഹായങ്ങള്‍ക്ക് പുറത്താണ്. മദ്യദുരന്തത്തിന് ശേഷം മദ്യപാനശീലം ഉപേക്ഷിച്ചവരേറെയുണ്ട് ഇവിടെ. ഊര് അതിജീവിക്കുന്പോള്‍ സര്‍ക്കാര്‍ കൈത്താങ്ങ് വേഗത്തില്‍ വേണമെന്നാണ് ചെല്ലങ്കാവ് ആവശ്യപ്പെടുന്നത്.