കഴിക്കാൻ കൊടുത്ത മുറുക്ക് തൊണ്ടയില്‍ കുടുങ്ങി, ഒന്നര വയസുകാരന് ദാരുണാന്ത്യം
കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല
![One year old boy choked to death while feeding with murukku Alappuzha District Local latest news asd One year old boy choked to death while feeding with murukku Alappuzha District Local latest news asd](https://static-ai.asianetnews.com/images/01hgjxa1n1t6dtqes35bz0v9c5/387342444-1488061828719870-6132374595774457093-n_363x203xt.jpg)
ആലപ്പുഴ: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരന്‍ മരിച്ചു. പാലക്കാട് പുതുക്കോട് തെക്കേപൊറ്റ ഇരട്ടക്കുളമ്പില്‍ വിജീഷിന്റെയും തഴക്കര പഞ്ചായത്ത് എട്ടാംവാര്‍ഡില്‍ മാങ്കാംകുഴി മലയില്‍ പടീറ്റതില്‍ ദിവ്യയുടെയും ഇരട്ടക്കുഞ്ഞുങ്ങളിലെ മകന്‍ വൈഷ്ണവ് ആണ് മരിച്ചത്. ദിവ്യയുടെ മാങ്കാംകുഴിയിലെ വീട്ടില്‍ ഇന്ന് രാവിലെയാണ് സംഭവം. കുഞ്ഞിന് കഴിക്കാന്‍ കൊടുത്ത മുറുക്ക് തൊണ്ടയില്‍ കുടുങ്ങി. ഉടന്‍ തന്നെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വൈഷ്ണവിന്റെ സഹോദരി വൈഗ. ദിവ്യയുടെ അച്ഛന്‍ മോഹന്‍ദാസ് പക്ഷാഘാതം വന്ന് കിടപ്പിലാണ്. അമ്മ പ്രസന്ന.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ എറണാകുളത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയില്‍ ജാതി തോട്ടത്തില്‍ പൊട്ടവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് 11 വയസുകാരന് ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനാണ് ജാതി തോട്ടത്തില്‍ പൊട്ടവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. ആസം സ്വദേശിയായ 11 വയസുകാരന്‍ റാബുല്‍ ഹുസൈനാണ് ജീവൻ നഷ്ടമായത്. സഹോദരനെ പരിക്കുകളോടെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തെകുറിച്ച് പൊലീസും കെ എസ് ഇ ബിയും അന്വേഷണം തുടങ്ങി. രാവിലെ പതിനോന്നരയോടെയാണ് സംഭവം. റാബുലും മാതാപിതാക്കളും ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് അപടമുണ്ടായത്. ഉപയോഗശൂന്യമായ കമ്പിയെന്ന ധാരണയില്‍ പൊട്ടികിടന്ന വൈദ്യുതി കമ്പിയില്‍ പിടിച്ചതാകാം കാരണമെന്നാണ് കരുതുന്നത്. കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരണാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും റാബുല്‍ ഹുസൈന്‍ മരിച്ചിരുന്നു. കാലുകള്‍ക്ക് പൊള്ളലേറ്റ സഹോദരനെ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാതി തോട്ടത്തില്‍ വൈദ്യുതി കമ്പി പൊട്ടിവീഴാനിടയായ സാഹചര്യത്തെകുറിച്ച് പൊലീസും കെ എസ് ഇ ബിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.