പെരുമ്പാവൂരിൽ വീണ്ടും ലഹരിവേട്ട. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ 12 ഇതരസംസ്ഥാന തൊഴിലാളികളും ഒക്കൽ കാരിക്കോട് ഭാഗത്തുനിന്ന് മൂന്നുപേരും പിടിയിലായി.
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പെരുമ്പാവൂരിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തി. 12 ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിലായി. 60 കുപ്പിയോളം ഹെറോയിനും ഇവരിൽനിന്ന് കണ്ടെടുത്തു. ഒക്കൽ കാരിക്കോട് ഭാഗത്തുനിന്ന് 20 കുപ്പി മയക്കുമരുന്നുമായി മൂന്ന് അസം സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു.
ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശൻ്റെ നിർദേശത്തിൽ പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പെരുമ്പാവൂർ ബസ് സ്റ്റാൻഡ്, ഫിഷ് മാർക്കറ്റ്, നഗരത്തിന്റെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
പ്രത്യേകം പരിശീലനം നേടിയ പൊലീസ് നായയുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തിയത്. ഞായറാഴ്ച വൈകുന്നേരം ആരംഭിച്ച പരിശോധന രാത്രിയിലും തുടർന്നു.


