ഉത്തര കന്നഡ ജില്ലയിൽ നിന്ന് 35 കാരി എൽസിന സനാതൻ സൂസയാണ് കേസിൽ പിടിയിലായത്. കേരളത്തിലേക്ക് രാസലഹരി വില്പനയ്ക്ക് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് ഈ യുവതിയെന്ന് പൊലീസ് അറിയിച്ചു.
പത്തനംതിട്ട: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ വിവിധ കേസുകളിലായി ലഹരി വില്പന സംഘത്തിലെ യുവതിയും നൈജീരിയൻ പൌരനും അടക്കം മുഖ്യകണ്ണികളെ പിടികൂടി പൊലീസ്. പത്തനംതിട്ട ജില്ലയിലെ പെരുനാട്, പന്തളം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസുകളിലാണ് സുപ്രധാന അറസ്റ്റ്. ദില്ലയിലെത്തിയ കേരള പൊലീസ് സംഘം വീടുവളഞ്ഞ് സാഹസികമായാണ് നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞാഴ്ച 300 ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ പന്തളത്ത് ദമ്പതികൾ അടക്കം അറസ്റ്റിലായിരുന്നു.
ഈ കേസിലെ മുഖ്യകണ്ണിയെ തേടി ദില്ലിയിലേക്കാണ് പൊലീസ് സംഘം പോയത്. നൈജീരിയിൻ സ്വദേശി 42 കാരൻ സാമുവേലാണ് അറസ്റ്റിലായത്. ഇയാളെ നടപടികൾ പൂർത്തിയാക്കി അടുത്ത ദിവസം നാട്ടിലെത്തിക്കും. പെരുനാട് പൊലീസ് ജനുവരിയിൽ 30 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു അതിന്‍റെ വേരുകൾ തേടിയാണ് കേരള പൊലീസ് കർണ്ണാടകത്തിലേക്ക് പോയത്. ഉത്തര കന്നഡ ജില്ലയിൽ നിന്ന് 35 കാരി എൽസിന സനാതൻ സൂസയാണ് കേസിൽ പിടിയിലായത്. കേരളത്തിലേക്ക് രാസലഹരി വില്പനയ്ക്ക് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് ഈ യുവതി.
പെരുനാട് സിഐയും സംഘവുമാണ് ഇവരെ വലയിലാക്കിയത്. ലഹരി വില്പനയുടെ വേരുകൾ അറക്കുകയാണ് ഓപ്പറേഷൻ തൂഫാന്‍റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഓപ്പറേഷൻ തൂഫാൻ കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായി പ്രത്യേക ഇന്‍റലിജൻസ് സംവിധാനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രൂപീകരിച്ചിട്ടുണ്ട്. മറ്റ് ലഹരി കേസുകളിലും പ്രധാന കണ്ണികളെ തേടി പൊലീസ് സംഘം ഇതരസംസ്ഥാനങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നർക്കോട്ടിക് വിഭാഗം കൂടുതൽ ശക്തിപ്പെടുത്താനാണ് ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം.



