ഹൃദ്യോഗിയായ മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്‍റെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചിരുന്നു. . 


തൊടുപുഴ: ഹൃദ്രോഗിയെ ഡിവൈഎസ്‌പി പി മധു മർദിച്ചെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വി യു കുരിയാക്കോസ്. ഡി സി ആര്‍ ബി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിനാണ് അന്വേഷണ ചുമതല. അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ടെന്ന് മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തൊടുപുഴ ഡിവൈഎസ്പി ഓഫീസില്‍ വച്ചായിരുന്നു മുരളീധരന് മര്‍ദ്ദനമേറ്റത്. 

തൊടുപുഴ ഡിവൈഎസ്‌പി ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും തനിക്ക് നേരെ പൊലീസിന്‍റെ വയര്‍ലൈന്‍സ് സെറ്റ് എടുത്തെറിഞ്ഞെന്നും പരാതിപ്പെട്ട് മലങ്കര സ്വദേശി മുരളീധരനാണ് ഇന്നലെ പരാതിയുമായി രംഗത്തെത്തിയത്. ഹൃദ്യോഗിയായ മുരളീധരനെ മർദ്ദിക്കുന്നത് കണ്ടെന്ന് പരാതിക്കാരന്‍റെ കൂടെയുണ്ടായിരുന്നയാളും ആരോപിച്ചു. വാട്സാപ്പ് ഗ്രൂപ്പിലൂടെ സ്ത്രീകളെ അപമാനിക്കുന്ന പോസ്റ്റിട്ടെന്ന മുരളീധരനെതിരെയുള്ള കേസില്‍ ചോദ്യം ചെയ്യാനാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എസ്എന്‍ഡിപി തൊടുപുഴ യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. എന്നാൽ മുരളീധരനെ മർദ്ദിച്ചിട്ടില്ലെന്ന് തൊടുപുഴ ഡിവൈഎസ്‌പി പി മധു ബാബു പറയുന്നു. ഇന്നലെ വൈകീട്ടോടെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തി മുരളീധരന്‍റെ മൊഴി എടുത്തിരുന്നു. 

എസ് പി, കേരളാ മുഖ്യമന്ത്രി, നിയമ മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി കൊടുക്കാന്‍ തയ്യാറെടുക്കുകയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണ സംഘം അന്വേഷണം നടത്തുകയാണെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്നും മുരളീധരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്നലെത്തെ മര്‍ദ്ദനത്തെ തുടര്‍ന്ന് നെഞ്ച് വേദനയും ചെവിക്ക് കേള്‍വിക്കുറവും അനുഭവപ്പെടുന്നുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റേഷനിലെത്തിയ മുരളീധരന്‍ കസേരയെടുത്ത് ബഹളം വച്ചപ്പോള്‍ പുറത്തിറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതേയുള്ളൂവെന്നാണ് ഡിവൈഎസ്പി പി മധു പറയുന്നത്. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തയുണ്ടാകും. തുടര്‍ന്ന് ഇത് സംബന്ധിച്ച് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷമാകും ഡിവൈഎസ്പിക്കെതിരെ എന്തെങ്കിലും തരത്തില്‍ നടപടി സ്വീകരിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാവുക. 

YouTube video player

കൂടുതല്‍ വായനയ്ക്ക്: തൊടുപുഴ ഡിവൈഎസ്പി ബൂട്ടിട്ട കാല് കൊണ്ട് മർദ്ദിച്ചെന്ന് പരാതി, നിഷേധിച്ച് പൊലീസ്