വിഷ്ണു ഇനിയും ജീവിക്കും... അവരിലൂടെ
തുടര്‍ന്ന് രക്ഷിതാക്കളുടെ അനുമതിയോടെ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു
കോഴിക്കോട്: ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും തകര്‍ത്ത അപകടത്തില്‍ വിഷ്ണു യാത്രയായെങ്കിലും രക്ഷിതാക്കളുടെ നന്മയുടെ വെളിച്ചത്തില്‍ ആ ഇരുപത്തിമൂന്നുകാരന്‍ ഇനിയും ജീവിക്കും. കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 ഓടെ സുഹൃത്തിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മാത്തറയിൽ വെച്ച് വളയനാട് മണൽതാഴം പൂക്കരിമ്പയിൽ സുനിലിന്റെ മകൻ വിഷ്ണു അപകടത്തില്‍പ്പെടുന്നത്.
ബൈക്കും കാറുമായി ഇടിച്ച് പരിക്കേറ്റ വിഷ്ണുവിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മെഡിക്കൽ കോളേജ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് രക്ഷിതാക്കളുടെ അനുമതിയോടെ വിഷ്ണുവിന്റെ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു.
വൈകിട്ടോടെ മാങ്കാവ് മാനാരി ശ്മശാനത്തിൽ സംസ്കരിച്ചു. വിഷ്ണുവിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് മാങ്കാവ് ചിമ്മിണിക്കൽ അരുൺ (23) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്ലംബിങ്ങ് തൊഴിലാളിയായിരുന്ന വിഷ്ണു. ഡിവൈഎഫ്ഐ ഗോവിന്ദപുരം യൂണിറ്റ് അംഗമാണ്. മാതാവ്: ബീന, സഹോദരി: ലക്ഷ്മി.