കണ്ണൂരിലെ ടൂറിസ്റ്റ് ഹോമിൽ നിന്ന് 10 കിലോ കഞ്ചാവും രണ്ട് ഒഡീഷ സ്വദേശികളെയും എക്സൈസ് പിടികൂടി. തൃശൂരിൽ അഞ്ച് കിലോയിലധികം കഞ്ചാവുമായി ഒരാളെ പിടികൂടി.

കണ്ണൂര്‍: കണ്ണൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നടത്തിയ പരിശോധനയിൽ വിൽപ്പനക്കായി സൂക്ഷിച്ച 10 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഒഡീഷ സ്വദേശികളായ ഉപേന്ദ്ര നായക് (27), ബിശ്വജിത് കണ്ടെത്രയാ (19) എന്നിവരെ അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ചു വിൽപ്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവർ. കണ്ണൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുൺ അശോകിന്‍റെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്. 

അസിസ്റ്റന്‍റ് എക്സൈസ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂണോളി, അനിൽകുമാർ പി കെ, അബ്ദുൽ നാസർ ആർ പി, പുരുഷോത്തമൻ സി, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിനോദ് എം സി, സുഹൈൽ പി പി, ജലീഷ് പി, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത് സി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപൻ, സിവിൽ എക്സൈസ് ഓഫീസർമാരായ അജ്മൽ, ഫസൽ എന്നിവർ കേസെടുത്ത സംഘത്തിലുണ്ടായിരുന്നു.

അതേസമയം, തൃശൂർ നഗരത്തിൽ അഞ്ച് കിലോഗ്രാമിലധികം കഞ്ചാവുമായി രാജേഷ് എന്നയാളെ അറസ്റ്റ് ചെയ്തു. 'ഒറിയൻ സ്പെഷ്യൽ' എന്ന പേരിൽ അറിയപ്പെടുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. തൃശൂർ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുധീർ കെ കെയും സംഘവും ചേർന്നാണ് നിരന്തരമായ നിരീക്ഷണങ്ങൾക്കൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. എക്സൈസ് പാർട്ടിയിൽ മധ്യമേഖല കമ്മീഷണർ സ്ക്വാഡ് അംഗം എ മുജീബ് റഹ്മാൻ, പ്രിവന്‍റീവ് ഓഫീസർ ടി ജെ രഞ്ജിത്ത്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രാജു എൻ ആർ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) സിജോ മോൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ബിജു കെ ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺകുമാർ, ഷാജിത്ത് എൻ ആർ, അനുപ് ദാസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.