പാലക്കാട് സ്കൂളിൽ നടന്ന സ്ഫോടനത്തെത്തുടർന്ന് കല്ലേക്കാട് സ്വദേശി സുരേഷിൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. പരിശോധനയിൽ പന്നിപ്പടക്കം കണ്ടെടുത്തു. മറ്റ് രണ്ട് പേർ കൂടി കസ്റ്റഡിയിൽ. ബിജെപി പ്രവർത്തകരാണെന്ന് പോലീസ് പറഞ്ഞു.
പാലക്കാട്: പാലക്കാട് സ്കൂളിൽ സ്ഫോടനം നടന്ന സംഭവത്തിൽ കല്ലേകാട് വീട്ടിൽ പൊലീസ് പരിശോധന നടത്തി. കല്ലേക്കാട് സ്വദേശി സുരേഷിൻ്റെ വീട്ടിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ വീട്ടിൽ നിന്ന് പന്നിപ്പടക്കം കണ്ടെത്തി. സുരേഷിന് പുറമെ ശശീന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവരും കസ്റ്റഡിയിൽ. ഇവർ നിർമ്മാണ തൊഴിലാളികളാണ്. ഇവർ ബി ജെ പി പ്രവർത്തകരെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം, പാലക്കാട് മൂത്താൻതറയിലെ സ്കൂളിന് സമീപമാണ് സ്ഫോടനമുണ്ടായത്. ആർഎസ് എസ് നിയന്ത്രണത്തിലുള്ള സ്കൂളാണിത്. പത്തുവയസ്സുകാരനാണ് സംഭവം ആദ്യം കണ്ടത്. പന്താണെന്ന് കരുതി തട്ടിത്തെറിപ്പിച്ചപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. കുട്ടിയ്ക്കും സമീപത്തുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎമ്മും കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പറഞ്ഞാണ് ബിജെപി രംഗത്തെത്തിയിരുന്നത്.
