കുട്ടികൾ തമ്മിലുള്ള തർക്കം വീട്ടുകാർ ഏറ്റെടുത്തു; ചോദിക്കാനെത്തി, വീട്ടമ്മയെ വെട്ടി; പ്രതി പിടിയില്‍
ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞദിവസം തർക്കമുണ്ടാകുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം: കുട്ടികൾ തമ്മിലുള്ള തർക്കം രക്ഷിതാക്കൾ ഏറ്റെടുത്തതോടെ അയൽവാസിയായ വീട്ടമ്മയെ വെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ 47കാരൻ പിടിയിൽ. ഇടയ്ക്കോട് കൊച്ചുപരുത്തി ആറ്റുവിളാകം വീട്ടിൽ ജി. ഷിബു (47)വിനെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. കൊച്ചുപരുത്തി സ്വദേശി സുജയ്ക്കാണ് വെട്ടേറ്റത്. ഇരുവരും ബന്ധുക്കളാണ്. കുട്ടികൾ തമ്മിലുള്ള തർക്കം രക്ഷിതാക്കളേറ്റെടുത്തതാണു വഴക്കിനും ആക്രമണത്തിനും കാരണമായത്.
ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞദിവസം തർക്കമുണ്ടാകുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞെത്തിയ ഷിബു, സുജയുടെ വീട്ടിൽ ചോദിക്കാനെത്തുകയും ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയുമായിരുന്നു. തുടർന്ന് ഷിബു വീട്ടിൽപ്പോയി വെട്ടുകത്തിയുമായെത്തി സുജയെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈക്കും വെട്ടേറ്റ സുജ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. ആറ്റിങ്ങൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽസമദിന്റെ നേതൃത്വത്തിൽ എസ്.ഐ. അനൂപ്, എസ്.സി.പി.ഒ.മാരായ അജിത്ത്, ഷാനവാസ്, സി.പി.ഒ. പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം പേട്ടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു
ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അർജുൻ പ്രതാപാണ് മരിച്ചത്. തൈക്കാട് മോഡൽ സ്കൂളിലെ വിദ്യാർത്ഥിയാണ് അർജുൻ പ്രതാപ്. വാട്ടര്‍ ടാങ്കിൽ വെള്ളം വീഴുന്നുണ്ടോ എന്നറിയാൻ വീടിന്‍റെ ഒന്നാം നിലയിൽ കയറിപ്പോഴാണ് അര്‍ജുന് ഷോക്കേറ്റതെന്ന് അച്ഛൻ പ്രതാപൻ പറഞ്ഞു. ഷോക്കേറ്റ് പടിക്കെട്ടിൽ അര്‍ജുൻ വീണ് കിടക്കുന്നതായാണ് കണ്ടതെന്നും അച്ഛൻ പറഞ്ഞു. പേട്ട സ്വദേശികളായ പ്രതാപന്‍റെയും ബിന്ദുവിന്‍റെയും മകനാണ് പതിനാല് വയസ്സുകാരനായ അര്‍ജുൻ. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുo ജീവന്‍ രക്ഷിക്കാനായില്ല.