പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, അച്ഛന്‍റെ സഹോദരന് ജീവിതകാലം മുഴുവൻ കഠിനതടവ് വിധിച്ച് കോടതി
പ്രതിയുടെ വീട്ടിൽ പഠനാവശ്യങ്ങൾക്കായി താമസിക്കുമ്പോൾ പലതവണ അതിജീവത പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തിയത്.
തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പെൺകുട്ടിയുടെ അച്ഛന്‍റെ സഹോരന് ജീവിതകാലം മുഴുവൻ കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനൊപ്പം ഒരു ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പ്രതി ജീവിത കാലം മുഴുവൻ കഠിന തടവിനു വിധേയമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഠിന തടവ് കൂടാതെ ഒന്നരലക്ഷം രൂപ പിഴയാണ് കോടതി വിധിച്ചത്. പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വ്യക്തമാക്കിയത്.
ഇത് കൂടാതെ അതിജീവിതർക്കുള്ള നഷ്ടപരിഹാര ഫണ്ടിൽനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം പി ഷിബു ഉത്തരവിട്ടു. 2014 ൽ അതിജീവിത പ്ലസ്ടു വിദ്യാർഥിനിയായിരിക്കെയാണു സംഭവം നടന്നത്. പ്രതിയുടെ വീട്ടിൽ പഠനാവശ്യങ്ങൾക്കായി താമസിക്കുമ്പോൾ പലതവണ അതിജീവത പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തിയത്.
അതേസമയം കോഴിക്കോട് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട കന്യാകുമാരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി എന്നതാണ്. കോഴിക്കോട് കൊളത്തറ ചെറുവണ്ണൂർ കോട്ടാലട എ കെ നിഹാദ് ഷാൻ (24), കൂട്ടുകാരൻ മലപ്പുറം വാഴയൂർ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് കോഴിക്കോട് നടക്കാവ് പൊലീസ് പിടികൂടിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി നൽകിയ പരാതി.