'നീക്കം ചെയ്താലും അതേ സ്ഥാനത്ത് വീണ്ടും പോസ്റ്റര്‍'; സ്ഥാനാര്‍ഥികളെ കാത്തിരിക്കുന്നത് 'ഗംഭീര പണി'
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍.
കോട്ടയം: പത്തനംതിട്ട മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ അനധികൃത പോസ്റ്ററുകളും പരസ്യങ്ങളും ചുമരെഴുത്തും നീക്കം ചെയ്‌തെങ്കിലും അതേ സ്ഥാനത്ത് വീണ്ടും പതിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍. ഇത്തരം സംഭവങ്ങളില്‍ നടപടി സ്വീകരിക്കും. പൊതുയിടങ്ങളിലെ അനധികൃത തെരഞ്ഞെടുപ്പു പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും നീക്കുന്നതിനുള്ള ചെലവ് അതത് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചിലവില്‍ ഉള്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികള്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന യോഗങ്ങള്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സ്‌കൂള്‍ - കോളേജുകളിലെ അക്കാദമിക്ക് കലണ്ടറനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുതരത്തിലും തടസമാകരുത്. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷനില്‍ നിന്നും, വിദ്യാലയങ്ങളുടെ മാനേജ്മെന്റില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. ആദ്യമെത്തുന്ന അപേക്ഷകര്‍ എന്ന മാനദണ്ഡം അനുസരിച്ച് അനുമതി നല്‍കാവുന്നതാണ്. സ്ഥിരമായി ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമായി ഗ്രൗണ്ടുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍പാടില്ല. ഉപയോഗശേഷം കേടുപാടുകള്‍കൂടാതെ ഗ്രൗണ്ട് തിരികെ കൈമാറണം. അല്ലാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാര തുക അതത് രാഷ്ട്രീയ കക്ഷികള്‍ ഒടുക്കേണ്ടതുമാണ്. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണം എന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
29222 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു
കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ അനധികൃതമായി സ്ഥാപിച്ച 29,222 പ്രചാരണ സാമഗ്രികള്‍ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ ഇതുവരെ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലത്തും സ്ഥാപിച്ചിരുന്ന 25,661 പോസ്റ്ററുകളും 3,168 ബാനറുകളും 392 കൊടിതോരണങ്ങളും ഒരു ചുവരെഴുത്തുമാണ് നീക്കം ചെയ്തത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ചുവരെഴുത്തുകള്‍ കരി ഓയില്‍ ഉപയോഗിച്ച് മായ്ക്കുകയും നോട്ടീസുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ഇളക്കി മാറ്റുകയുമാണു ചെയ്യുന്നത്. പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനൊപ്പം ഇത്തരം നിയമ ലംഘനങ്ങള്‍ ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നുമുണ്ട്.
2 മുതൽ മെഡിക്കൽ കോളേജിന് മുന്നിൽ ഗതാഗത നിരോധനം