ശബരിമല പാതയിൽ വീണ്ടും അപകടം, തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; കളക്ടറടക്കമുള്ളവർ സ്ഥലത്തെത്തി
ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികൾ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്
പത്തനംതിട്ട: ശബരിമല പാതയിൽ വീണ്ടും തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട മണ്ണാറകുളഞ്ഞിയിൽ വച്ച് തീർത്ഥടകാരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസും സന്നിധാനത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പാറശാല സ്വദേശികൾ സഞ്ചരിച്ച മിനി ബസുമാണ് കൂട്ടിയിടിച്ചത്. ആർക്ക് ഗുരുതര പരിക്കില്ലെന്നാണ് വിവരം. അപകട സ്ഥലത്ത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരടക്കം എത്തി വിവരങ്ങൾ അന്വേഷിച്ചു.
അതേസമയം ശബരിമല പാതിയിലെ തോക്കുപാറയ്ക്ക് സമീപം എസ് വളവില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് വെള്ളിയാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്. ഈ വാഹനം അമ്പത് അടി താഴേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. അതേസമയം കഴിഞ്ഞ മാസം കുമളിക്ക് സമീപം തമിഴ്നാട്ടിൽ ശബരിമലയിൽ നിന്നും മടങ്ങിയ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരണപ്പെട്ടിരുന്നു. തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള തമിഴ് നാട് അതിത്തിയായ കുമളിയിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട വാഹനം കൊട്ടാരക്കര ദിണ്ഢുക്കൽ ദേശീയ പാതയിലെ പാലത്തിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന പെൻ സ്റ്റോക്കുകളിലൊന്നിനു മുകളിലേക്കാണ് കാർ വീണത്. ഒരു കുട്ടിയുൾപ്പെടെ പത്തു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹന അപകടത്തിൽ മരിച്ച അയ്യപ്പ ഭക്തരുടെ ബന്ധുക്കൾക്ക് തമിഴ്നാട് സർക്കാർ രണ്ടു ലക്ഷം രൂപ വീതം സഹായധനം നൽകിയിരുന്നു. ആണ്ടിപ്പെട്ടിയിലും സമീപ ഗ്രാമങ്ങളിലുമുള്ള എട്ടു പേരാണ് അപകടത്തിൽ മരിച്ചത്. ഇവരുടെ വീടുകളിലെത്തി ഗ്രാമവികസന വകുപ്പ് മന്ത്രി ഐ പെരിയ സ്വാമിയാണ് തുക കൈമാറിയത്.