അസുഖ ബാധിതനാണെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുബീഷ് നേരത്തെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു.

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ എട്ടാം പ്രതിയായ സുബീഷ് വെളുത്തോളിക്ക് 20 ദിവസത്തെ പരോൾ അനുവദിച്ചു. ഇയാൾ നിലവിൽ കഴിയുന്ന കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പരോൾ അനുവദിച്ചത്. അസുഖ ബാധിതനാണെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുബീഷ് നേരത്തെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരുന്നെങ്കിലും അത് കോടതി തള്ളുകയായിരുന്നു. പിന്നാലെയാണ് ജയിൽ അധികൃതർ 20 ദിവസത്തേക്ക് പരോൾ അനുവദിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ സുബീഷ് ഉൾപ്പെടെയുള്ള പത്ത് പ്രതികൾക്കാണ് എറണാകുളം സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വിധി വന്ന് അധികം വൈകാതെ ജനുവരി 21 ന് സുബീഷ് പരോൾ അപേക്ഷ നൽകി. ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് ഒരു മാസം തികയും മുൻപാണ് ഇവരുടെ അപേക്ഷകൾ. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിക്കുന്നതിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബവും രംഗത്തെത്തിയിരുന്നു.

അതേ സമയം, പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 4 പ്രതികളുടെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അഞ്ച് വര്‍ഷം തടവിനാണ് കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവരെ ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.കുറ്റകൃത്യം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ നിന്നും മോചിപ്പിച്ചതായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം.