പെരുമ്പുഴയിൽ നിന്നും കാണാതായ 54-കാരിയായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. അഴുകിയ നിലയിലായിരുന്ന മൃതദേഹം. രോഗങ്ങൾ മൂലം മാനസിക പ്രയാസം അനുഭവിച്ചിരുന്ന സുജാത മുൻപും വീട് വിട്ടിറങ്ങി പോയിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു.

കൊല്ലം: കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തി. പെരുമ്പുഴ പുനുക്കന്നൂർ മഹിമാലയത്തിൽ സുജാത (54)യെയാണ് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 15ന് രാത്രി 7.15 ഓടെയാണ് പെരുമ്പുഴ അഞ്ചുമുക്കിലെ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നും സുജാതയെ കാണാതായത്. വീട്ടുകാരുടെ പരാതിയിൽ കുണ്ടറ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തുന്നതിനിടെ മൃതദേഹം ഇന്നലെ രാവിലെ കേരളപുരത്തിന് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു. റെയിൽവേ ജീവനക്കാരാണ് ട്രാക്കിന് സമീപം ഓടയോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്.

അഴുകിയ നിലയിലായിരുന്നു മൃതദേഹം. പൊലീസ് വിവരമറിയിച്ചതനുസരിച്ച് വീട്ടുകാരെത്തിയാണ് മൃതദേഹം സുജാതയുടെതാണെന്ന് സ്ഥിരീകരിച്ചത്. പൊലീസ്, ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അയച്ച് പോസ്റ്റ്മോർട്ടം നടത്തി. ഇതിനു മുമ്പും സുജാത വീടുവിട്ട് ഇറങ്ങി പോയിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്വേഷണത്തിനൊടുവിൽ ഓച്ചിറയിൽ നിന്നും ആണ് അന്ന് സുജാതയെ കണ്ടെത്തിയത്. രോഗങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിൽ കഴിയുകയായിരുന്നു സുജാത. ഇതുമൂലം കടുത്ത മാനസിക പ്രയാസത്തിലുമായിരുന്നു. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.