ചൂണ്ടുവിരൽ നീളത്തിലുളള തയ്യൽ സൂചി തൊണ്ടയിൽ തറച്ചിരിക്കുന്നതായി എക്‌സ്‌റേയിൽ കണ്ടെത്തുകയായിരുന്നു.

തിരുവനന്തപുരം: തൊണ്ടക്കുളളിൽ തറച്ചിരുന്ന തയ്യൽ സൂചിയുമായി ഭക്ഷണം പോലും കഴിക്കാനാവാതെ 'യൂക്കോ എന്ന വളർത്തുനായ. കടുത്ത വേദന മൂലം ആഹാരം കഴിക്കാന്‍ നായ തയ്യാറാകാതെ വന്നതിന് പിന്നാലെയാണ് വീട്ടുകാര്‍ സംഭവം ശ്രദ്ധിക്കുന്നത്. പാലും മറ്റ് ആഹാരങ്ങളും വേദന കൊണ്ട് കഴിക്കാൻ കഴിയാതെ മാറിയിരിക്കുകയാണ് യൂക്കോ ചെയ്തത്.

അവശനായ നായ രണ്ടു ദിവസം ആയിട്ടും ഭക്ഷണം കഴിക്കാതെ വന്നതോടെ പന്തികേടു തോന്നിയ വീട്ടുകാർ എന്ത് ചെയ്യണം എന്ന് അറിയാതെ വിദഗ്ധരുടെ സേവനം തേടുകയായിരുന്നു. കിളിമാനുർ പോങ്ങനാട് സ്വദേശി സുകുമാരപിളളയുടെ വീട്ടിലെ പൊമേറിയൻ ഇനത്തിൽപ്പെട്ട ഒന്നര വയസ്സുളള നായയാണ് അബദ്ധത്തിൽ തയ്യൽ സൂചി വിഴുങ്ങിയത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതലാണ് നായ അസ്വസ്ഥത പ്രകടിപ്പിച്ചത്.

ഇതേ തുടർന്ന് കിളിമാനുരീലെ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തിരുന്നു. എന്നാൽ നായയുടെ നിലയില്‍ മാറ്റമുണ്ടായില്ല. ഇതിന് പിന്നാലെയാണ് പി.എം.ജി.യിൽ പ്രവർത്തിക്കുന്ന ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തിക്കാൻ അവിടത്തെ ഡോക്ടർ നിർദേശിച്ചത്. തുടർന്ന് സുകുമാരപിളളയും മകൾ ലക്ഷ്മിയും ചേർന്ന് യൂക്കോയെ ജില്ലാ വെറ്റിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. തുടർച്ചയായി ഛർദിക്കുന്നതിനെ തുടർന്ന് വെറ്റിനറി സർജൻ ഡോ. എ.കെ.അഭിലാഷ് നായക പ്രത്യേക ഇൻജക്ഷൻ നൽകി. തുടർന്ന് ടെക്‌നീഷ്യൻ ചിത്ര, സഹായി അഖിൽ എന്നിവരുടെ നേത്യത്വത്തിൽ നായയെ ഉയർത്തി എക്‌സേറ എടുത്തു.

പ്രഭാത സവാരിക്കിടയിൽ വഴിതെറ്റി, വളർത്തുനായ ടാക്സി പിടിച്ച് വീട്ടിലെത്തി

ചൂണ്ടുവിരൽ നീളത്തിലുളള തയ്യൽ സൂചി തൊണ്ടയിൽ തറച്ചിരിക്കുന്നതായി എക്‌സ്‌റേയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നായയ്ക്ക് അനസ്‌തേഷ്യ നൽകിയശേഷം പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി പുറത്തെടുത്തു. സുകുമാരപിളളയുടെ ഭാര്യ സ്മിത വീട്ടിൽ തുണി തയ്ക്കുന്നുണ്ട്. ഏതെങ്കിലും വിധത്തിൽ തറയിൽ വീണ സൂചി അബദ്ധത്തിൽ നായയുടെ ഉളളിൽ പോയിരിക്കാമെന്നാണ് നിഗമനം. സൂചി പുറത്തെടുത്തതിന് പിന്നാലെ വൈകിട്ടോടെ നായ ആഹാരം കഴിക്കാന്‍ തുടങ്ങിയെന്ന് ഉടമ സുകുമാരപിളള വിശദമാക്കി. 

വളര്‍ത്തുനായ കൃഷി നശിപ്പിച്ചതിനെ ചൊല്ലി അടിപിടി, വയോധികന് പരിക്ക്; യുവാവ് അറസ്റ്റില്‍